കോവിഡ് 19 മഹാമാരി ഇന്ത്യയെ തകർത്തു കളഞ്ഞുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ആഗോളതലത്തിൽ കോവിഡ് 19 വ്യാപനത്തിന് ഉത്തരവാദികളായ ചൈന യുഎസിന് 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന ലോകത്തിന് ഇതിലധികം തുക നഷ്ടപരിഹാരം നൽകണം. എന്നാൽ അവർക്ക് ഇത്രയും നൽകാൻ മാത്രമേ കഴിയൂവെന്നും ട്രംപ് പറഞ്ഞു.
നഷ്ടപരിഹാരത്തിന്റെ കണക്കെടുത്താൽ ഇതിലും കൂടുതലായിരിക്കും. ആകസ്മികമാണെങ്കിലും അല്ലെങ്കിലും കോവിഡ് വിവിധ രാജ്യങ്ങെള തകർത്തുകളഞ്ഞു. ആകസ്മികമാകട്ടെയെന്ന് പ്രതീക്ഷിക്കുന്നു. ആകസ്മികമാണെങ്കിൽ കൂടി നിങ്ങൾ എല്ലാ രാജ്യങ്ങളിലേക്കും നോക്കൂ. നമ്മുടെ രാജ്യത്തെയും ബാധിച്ചു. മറ്റു രാജ്യങ്ങളെ അതിനേക്കാളേറെ ബാധിച്ചു -ട്രംപ് പറഞ്ഞു.
ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ഇന്ത്യ ഇപ്പോൾ തകർന്നടിഞ്ഞിരിക്കുന്നു. ഫലത്തിൽ എല്ലാ രാജ്യങ്ങളും നശിപ്പിക്കപ്പെട്ടു. ഇതിൽ നിന്ന് തിരിച്ചുവരാൻ എല്ലാ രാജ്യങ്ങളെയും ചൈന തീർച്ചയായും സഹായിക്കണം. കോവിഡ് പ്രതിസന്ധിക്ക് ശേഷം ചൈനയുടെയും ഞങ്ങളുടെയും സമ്പദ്വ്യവസ്ഥയാണ് ഏറ്റവും വേഗത്തിൽ തിരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more
ഇക്കാരണങ്ങൾ കൊണ്ടാണ് വൈറസ് എവിടെ നിന്നാണ് വന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ച് കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. നേരത്തേ തന്നെ വുഹാനിലെ വൈറോളജി ലാബിൽ നിർമിച്ചതാണ് കൊറോണ വൈറസെന്ന ആരോപണം ട്രംപ് ഉയർത്തിയിരുന്നു.