തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകന് വെട്ടേറ്റു; ആറംഗ അജ്ഞാത സംഘത്തിനായി അന്വേഷണം

തമിഴ്‌നാട്ടില്‍ പൊലീസിന്റെ പണപ്പിരിവിന കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന് വെട്ടേറ്റു. ന്യൂസ് 7 ചാനലിന്റെ തിരുപ്പൂര്‍ റിപ്പോര്‍ട്ടര്‍ നേശപ്രഭുവിന് നേരെയാണ് ആക്രമണം നടന്നത്. തിരുപ്പൂര്‍ പല്ലടത്ത് ബുധനാഴ്ച രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം നേശപ്രഭുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

പൊലീസുകാരുടെ പണപ്പിരിവിനെ കുറിച്ചും തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യവില്‍പ്പനശാല വഴി നടത്തുന്ന അനധികൃത മദ്യവില്‍പ്പനയെ കുറിച്ചും നേശപ്രഭു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ ആരൊക്കെയോ പിന്തുടരുന്നതായി മാധ്യമ പ്രവര്‍ത്തകന്‍ പൊലീസിനെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് മുന്‍പും ഇത്തരത്തിലൊരു ആശങ്ക നേശപ്രഭു പൊലീസുമായി പങ്കുവച്ചു. എന്നാല്‍ സ്റ്റേഷനില്‍ എത്തിയാല്‍ സുരക്ഷ നല്‍കാമെന്നായിരുന്നു പൊലീസിന്റെ മറുപടി. തുടര്‍ന്നാണ് നേശപ്രഭുവിന് അജ്ഞാതരായ ആറംഗ സംഘത്തിന്റെ ആക്രമണം നേരിട്ടത്.

ആക്രണത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ വലതുകൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നേശപ്രഭുവിനെ തുടര്‍ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.