വാക്സിൻ പരീക്ഷിച്ച ആൾക്ക് അവശത; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി

ജോൺസൺ ആന്‍ഡ് ജോൺസൺ കമ്പനിയുടെ മനുഷ്യരിലുള്ള വാക്സിൻ പരീക്ഷണം താത്കാലികമായി നിർത്തിവെച്ചു. വാക്സിൻ പരീക്ഷിച്ച ഒരാൾക്ക് അവശത അനുഭവപ്പെട്ടതിനെ തുടർന്നാണ് പരീക്ഷണം അടിയന്തരമായി നിർത്തിയത്. അതേസമയം, കോവിഡ് വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും, മുൻകരുതൽ വേണമെന്നും ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി.

“”ഞങ്ങൾ താത്കാലികമായി മനുഷ്യരിലെ കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവെയ്ക്കുകയാണ്. മൂന്നാംഘട്ടത്തിലുള്ള ENSEMBLE പരീക്ഷണവും നിർത്തിവെയ്ക്കുന്നു, പരീക്ഷണത്തിൽ പങ്കെടുത്ത ഒരാൾക്ക് അവശത കണ്ടെത്തിയതിനെ തുടർന്നാണിത്””, കമ്പനി അറിയിച്ചു.

കോവിഡ് വാക്‌സിനിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. സെപ്തംബര്‍ 23-നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടന്നത്. യുഎസില്‍ ഉള്‍പ്പെടെ 60,000-ത്തോളം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്.

എന്നാൽ 60,000 പേരെ വാക്സിൻ പരീക്ഷണത്തിന് ക്ഷണിച്ചു കൊണ്ടുള്ള ഓൺലൈൻ സംവിധാനം കമ്പനി തത്കാലം പിൻവലിച്ചു. അമേരിക്കയിൽ നിന്നും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 200 ഇടങ്ങളിൽ നിന്ന് അറുപതിനായിരം പേരെ തിരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്പനി തീരുമാനിച്ചിരുന്നത്. പരീക്ഷണം നടത്തുന്ന മറ്റ് രാജ്യങ്ങൾ അർജന്‍റീന, ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവയാണ്.