തോക്കിനു മുമ്പിൽ കാപ്പിയും കുക്കിയും വെച്ചു, ഹമാസ് ഭീകരരെ വരുതിയിലാക്കി 65 കാരി; ഇസ്രായേൽ സ്ത്രീയുടെ 20 മണിക്കൂർ നീണ്ട അതിജീവനകഥ കേട്ട് ചേർത്തുപിടിച്ച് ജോ ബൈഡൻ

ഹമാസിന്റെ തോക്കുകളുടെയും ഗ്രനേഡുകളുടെയും മുൻപിൽ പതറാതെ നിന്ന 65 കാരിയുടെ അതിജീവനത്തിന്റെ കഥ ഇസ്രായേലിൽ ചർച്ചയാവുകയാണ്. ഇസ്രായേൽ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അഭിനന്ദങ്ങൾ നേരിട്ടേറ്റു വാങ്ങിയ റേച്ചൽ എഡ്രി എന്ന വനിത 20 മണിക്കൂറുകളാണ് ഭീകരക്കു മുൻപിൽ മരണത്തെ മുഖാമുഖം കണ്ട് പതറാതെ നിന്നത്.

20 മണിക്കൂറുകൾ നീണ്ട ആ അതിജീവനക്കഥ വിവരിക്കുമ്പോൾ റേച്ചൽ എഡ്രിയുടെ കണ്ണുകളിൽ ഇപ്പോഴും ഭയം മിന്നിമറയുന്നത് കാണാം. ഈ മാസം ആദ്യമാണ് റേച്ചൽ അഡ്രിയെയും ഭർത്താവ് ഡേവിഡിനേയും ഹമാസ് ഭീകരർ സ്വന്തം വീട്ടിൽ ബന്ദികളാക്കിയത്. തോക്കുകളും ഗ്രാനെടുകളുമായി അവരുടെ സ്വീകരണ മുറിയിലേക്ക് കയറിവന്ന അഞ്ചോളം ഭീകരരെ കാപ്പി കൊടുത്തും മൊറോക്കൻ കുക്കികൾ നൽകിയും സംഗീതം കേൾപ്പിച്ചുമൊക്കെയാണ് റേച്ചൽ വരുതിയിലാക്കിയത്.

പൊലീസ് ഓഫീസറായ റേച്ചലിന്റെ മകൻ വീട്ടിലേക്ക് എത്തുമ്പോൾ കാണുന്ന കാഴ്ച, സായുധരായ ഭീകരർ തന്റെ മാതാപിതാക്കളെ ബന്ദികളാക്കി വെച്ചിരിക്കുന്നതാണ്. തന്റെ വീട്ടിൽ അഞ്ച് ബന്ദികളുണ്ടെന്ന് റേച്ചൽ മകനോട് തന്റെ അഞ്ച് വിരലുകൾകൊണ്ട് ആംഗ്യം കാണിച്ചു. പിന്നീട് സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്‌റ്റിക്‌സ് (സ്വാറ്റ്) സംഘം ഇവരെ മോചിപ്പിക്കാനും ഭീകരരെ വധിക്കാനുമുള്ള പദ്ധതികൾ തയാറാക്കി.

ഈ സമയം വീടിനുള്ളിൽ റേച്ചൽ പാചകം ചെയ്യുകയും അവരെ കോഫിയും കുക്കികളും കഴിപ്പിക്കുകയും ആയിരുന്നു. ഇസ്രായേലി ഗായകൻ ലിയാർ നർക്കിസിന്റെ ഹീബ്രു ഭാക്ഷയിലുള്ള ഗാനങ്ങൾ കേൾപ്പിക്കുകയും ഹീബ്രുവും അറബിയും പരസ്പരം പഠിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് അവരുടെ ശ്രദ്ധ തിരിപ്പിക്കുകയും ചെയ്‌തു. അവസാനം സുരക്ഷാ സേന വീട് തകർത്ത് ഭീകരരെ വധിക്കുന്നതുവരെ റേച്ചലും ഭർത്താവും അതിഥികളോടെന്നപോലെ പെരുമാറി അവരെ കബളിപ്പിച്ചുകൊണ്ടിരുന്നു.

റേച്ചലിന്റെ അതിജീവനത്തിന്റെ കഥ ഇസ്രായേലിൽ പ്രചരിച്ചതോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശന വേളയിൽ അദ്ദേഹത്തെ കാണാൻ ക്ഷണിക്കപ്പെട്ട ചുരുക്കം ചില ഇസ്രായേലികളിൽ ഒരാളായി അവരെയും തിരഞ്ഞെടുത്തു. രാജ്യത്തെ സംരക്ഷിച്ചതിന് ജോ ബൈഡൻ അവർക്ക് നന്ദി പറഞ്ഞു, ആലിംഗനം ചെയ്തു.