ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളുടെ കണക്കുകള്‍ വെളിപ്പെടുത്തി ഇസ്രായേല്‍. ഇറാന്‍ ജൂണ്‍ 13 മുതല്‍ 532 മിസൈലുകളാണ് ഇസ്രായേലിലേക്ക് അയച്ചത്. ആക്രമണം ആരംഭിച്ച ആദ്യ ദിവസം തന്നെ 100 മിസൈലുകള്‍ തൊടുത്തതായാണ് ഇസ്രായേലിന്റെ കണക്കുകള്‍. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റമാത് ഗാന്‍, തെല്‍അവിവ് എന്നിവടങ്ങളിലായിരുന്നു മിസൈല്‍ പതിച്ചത്.ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതല്‍ ആള്‍ നാശമുണ്ടാക്കിയത് ജൂണ്‍ 15 ന് നടത്തിയ ആക്രമണത്തിലായിരുന്നു. ഹൈഫ, സാവ്ഡിയേല്‍, ബാറ്റ് യാം, റെഹോവോട്ട്, റാമത് ഗാന്‍ എന്നിവടങ്ങളിലായ നടത്തിയ ആക്രമണങ്ങളില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.

65 മിസൈലുകളാണ് ഇസ്രായേലിന്റെ വിവിധ ഇടങ്ങളില്‍ പതിച്ചത്. ജൂണ്‍ 16 ന് നടത്തിയ 43 മിസൈലാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഹൈഫ ഓയില്‍ റിഫൈനറികള്‍, പെറ്റാ ടിക്ള്‍വ, തെല്‍അവിവ്, ബ്നെയ് ബ്രാക്ക് എന്നിവടങ്ങളിലാണ് ആക്രമണം നടന്നത്. ഏറ്റവും കൂടുതല്‍ മിസൈല്‍ ആക്രമണം നടത്തിയത് ജൂണ്‍ 14 നായിരുന്നു.

120 മിസൈലാണ് ഇറാന്‍ താമ്ര, റിഷോണ്‍ ലെറ്റ്‌സിയോണ്‍, തെല്‍അവിവ് എന്നിവടങ്ങളെ ലക്ഷ്യമാക്കി വിക്ഷേപിച്ചത്. അന്ന് ആറ് ഇസ്രായേല്‍ പൗരന്മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.