എത്രയും വേഗം ചാനല്‍ പൂട്ടികെട്ടി പോകുക; അല്‍ജസീറയെ നിരോധിച്ച് ഇസ്രയേല്‍; ഹമാസ് തീവ്രവാദികളെ സഹായിക്കുന്നുവെന്ന് നെതന്യാഹു

അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയെ നിരോധിക്കാന്‍ ഇസ്രയേല്‍. ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കി. പാലസ്തീനില്‍ ഹമാസ് തീവ്രവാദികളെ ചാനല്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നീക്കം.
എത്രയും പെട്ടന്ന് തന്നെ അല്‍ ജസീറ അടച്ചു പൂട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. പുതിയ നിയമത്തില്‍ വിദേശ ചാനലുകളുടെ ഓഫീസുകള്‍ നിരോധിക്കുന്നതിനുള്ള അധികാരവും സര്‍ക്കാരിന്റെ കരങ്ങളിലെത്തി.

പാര്‍ലമെന്റില്‍ 70-10 വോട്ടുനിലയിലാണ് നിയമം പാസായത്. ടൈംസ് ഓഫ് ഇസ്രയേലിനെയും എഎഫ്പിയുമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇസ്രയേലില്‍ ഹമാസ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ അല്‍ ജസീറ പങ്കാളികളാണെന്നും, അല്‍ ജസീറ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നും ഇതിനു പിന്നാലെ നെതന്യാഹു എക്‌സില്‍ കുറിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ജസീറയുടെ മാധ്യമ പ്രവര്‍ത്തകര്‍ ഹമാസിന്റെ ഭാഗമായവരാണെന്ന് ഇസ്രയേല്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. ഹമാസ് അനുകൂല വാര്‍ത്തകളാണ് ചാനല്‍ നല്‍കുന്നതെന്നാണ് നിരോധനത്തില്‍ ഇസ്രയേല്‍ ഉയര്‍ത്തുന്ന വാദം.