ഹമാസിനെതിരെ റാഫയില്‍ കരആക്രമണം നടത്താം; സൈന്യത്തിന് അനുമതി നല്‍കി നെതന്യാഹു; ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം തള്ളി; നടക്കുക കൂട്ടക്കുരുതി

ഹമാസിനെതിരെയുള്ള ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ നിര്‍ദേശം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. വിവിധ ഇടങ്ങളിലെ ആക്രമണത്തില്‍ നിന്നു പിന്തിരിഞ്ഞ് ഓടിയ ഹമാസ് ഭീകരര്‍ റാഫയില്‍ അഭയം തേടിയെന്ന് ഐഡിഎഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ റാഫയില്‍ കരആക്രമണം നടത്താനാണ് നെതന്യാഹു നിര്‍ദേശം നല്‍കിയിരിക്കുന്നത്. 15 ലക്ഷംപേര്‍ തിങ്ങിപ്പാര്‍ക്കുന്ന റാഫയില്‍ കര ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ സൈനിക പദ്ധതിക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കി. ഇതോടെ മേഖലയില്‍ ആകെ ഭീതി പടര്‍ന്നിരിക്കുകയാണ്.

ഗാസയില്‍ യുദ്ധം ആരംഭിച്ചശേഷം ഇതുവരെ കരയാക്രമണം നടക്കാത്ത ഏക പ്രധാന സ്ഥലം റാഫയായിരുന്നു. റഫയില്‍ കരയാക്രമണം നടത്തരുതെന്ന് ഐക്യരാഷ്ട്ര സംഘടനയും ജര്‍മനിയും നെതര്‍ലന്‍ഡ്‌സും ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതു തള്ളിയാണ് സൈന്യത്തിന് കര ആക്രമണം നടത്താനുള്ള അനുമതി നെതന്യാഹു നല്‍കിയിരിക്കുന്നത്. ഇസ്രയേലിന്റെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31,553 ആയി. ഇതില്‍ ഭൂരിപഷം പേരും സാധാരണക്കാരാണ്.