ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ഇറാഖിലെ നസിരിയ നഗരത്തിലാണ് സംഭവം. ഒക്ടോബറിലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഇറാഖില്‍ തുടങ്ങിയത്.

കഴിഞ്ഞ ദിവസം നടന്ന നജഫിലെ സൈനിക വെടിവെയ്പ്പില്‍ 11 പേരും കൊല്ലപ്പെട്ടിരുന്നു. ഇവിടെ ഇറാന്‍ കോണ്‍സുലേറ്റ് പ്രതിഷേധക്കാര്‍ കത്തിച്ചതിനെ തുടര്‍ന്നായിരുന്നു വെടിവെയ്പ്പ്. തീവെയ്പ്പിന് മുമ്പ് തന്നെ കോണ്‍സുലേറ്റിലെ ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. നയതന്ത്ര കാര്യാലയത്തിനു നേരെയുണ്ടായ അക്രമത്തെ ഇറാഖ് വിദേകാര്യ മന്ത്രാലയം അപലപിച്ചു.

അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം, അഴിമതി അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനങ്ങളുടെ പ്രക്ഷോഭം. യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അടുത്തിടെ ഇറാഖ് സന്ദര്‍ശിച്ചിരുന്നു. സമാധാനപരമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ സൈന്യത്തെ ഉപയോഗിക്കരുതെന്നാണ് യു.എസ് നിലപാട്.