'ഖലിസ്ഥാൻ വിഘടനവാദിയുടെ കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം ആഴ്ചകൾക്ക് മുൻപ് ഇന്ത്യയുമായി പങ്കിട്ടു': ജസ്റ്റിൻ ട്രൂഡോ

ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ പങ്ക് സംബന്ധിച്ച വിവരങ്ങൾ ആഴ്ചകൾക്ക് മുൻപ് കൈമാറിയിരുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ വ്യക്തമാക്കി. ഒട്ടുവയിൽ നടന്ന ഒരു കോൺഫറൻസിസിലാണ് വെള്ളിയാഴ്ച ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന.

നിജ്ജാറിന്റെ കൊലയ്ക്കു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് കരുതാൻ വിശ്വസനീയമായ കാരണമുണ്ടെന്നു വ്യക്തമാക്കിയ ട്രൂഡോ, അന്വേഷണത്തിൽ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ‌ആവശ്യപ്പെട്ടു. ഇന്ത്യൻ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. കാനഡയുടെ ചാര ഏജൻസികൾ ശേഖരിച്ച കാര്യങ്ങളെക്കുറിച്ച് ട്രൂഡോ ഒരു വിശദാംശവും നൽകിയിട്ടില്ല, കൂടാതെ അദ്ദേഹത്തിന്റെ ഓഫീസ് റിപ്പോർട്ട് സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.

‘ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോടു സഹകരിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിക്കുകയാണ്. നീതി നടപ്പാകണം. നിയമവാഴ്ചയ്ക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്. സ്വതന്ത്രമായ രീതിയിൽ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കനേഡിയന്‍ പൗരനെ സ്വന്തം മണ്ണിൽ കൊല ചെയ്തത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. കൊലയ്ക്കു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്നതിന് വിശ്വസനീയമായ തെളിവുണ്ട്. ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം ഞങ്ങൾക്കില്ല’ – ട്രൂഡോ പറഞ്ഞു.

അതേസമയം ട്രൂഡോ ഉയർത്തിയ ആരോപങ്ങളിൽ ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. കൊലപാതകത്തിന്റെ സത്യാവസ്ഥ അറിയാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെന്നും ആന്റണി ബ്ലിങ്കൻ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.