'തകര്‍ക്കാനാകാത്ത മതില്‍', ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍; വ്യോമതാവളങ്ങള്‍ ആക്രമിച്ചും പോര്‍വിമാനങ്ങള്‍ വെടിവെച്ചിട്ടും ഇന്ത്യന്‍ സൈന്യത്തിന്റെ മറുപടി

ഇന്ത്യയ്ക്കെതിരെ സൈനിക നടപടി പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. ‘ബുര്യാന്‍ ഉല്‍ മസൂര്‍’ എന്നാണ് സൈനിക നീക്കത്തിന് നല്‍കിയിരിക്കുന്ന പേര്. ‘തകര്‍ക്കാനാകാത്ത മതില്‍’ എന്നാണ് ഈ വാക്കിന്റെ മലയാളം പരിഭാഷ. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി നാല് പാക്ക് വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്ക് സൈന്യത്തിന്റെ നീക്കം.

കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യപാക്ക് പോര്‍വിമാനങ്ങള്‍ പരസ്പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്) പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പാകിസ്ഥാന്‍ അതിര്‍ത്തികടന്ന് വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിമാര്‍ ആദ്യമായി ലോകത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയെ ആക്രമിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പതിരോധ മന്ത്രാലയം വാര്‍ത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമാണ് ലോകത്തെ അഭിസംബോധന ചെയ്യുക.

രാവിലെ പത്തോടെ വാര്‍ത്താ സമ്മേളനമുണ്ടാകും. നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കാന്‍ സാധ്യതയുണ്ട്. ആദ്യം പുലര്‍ച്ചെ 5:45 ന് ആയിരുന്നു വാര്‍ത്താ സമ്മേളനം നടത്താനിരുന്നത്. പിന്നീട് വാര്‍ത്താ സമ്മേളനത്തിന്റെ സമയം മാറ്റുകയായിരുന്നു. ഇതുവരെ സൈനിക ഉദ്യോഗസ്ഥരായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നടത്തിയത്. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയും പാക്കിസ്ഥാന്‍ ആക്രമണം കടുപ്പിച്ചതോടെയാണ് കേന്ദ്രമന്ത്രിമാര്‍ ആദ്യമായി മാധ്യമങ്ങളെ കാണുന്നത്.

പാകിസ്താനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ വ്യോമാക്രമണം ഇന്ത്യ അഴിച്ചുവിട്ടിട്ടുണ്ട്. പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോര്‍, കറാച്ചി, പെഷവാര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യ മിസൈല്‍ വര്‍ഷിച്ചത്. നാവികസേനയുടെ ഐഎന്‍എസ് വിക്രാന്തും രാത്രിയോടെ തിരിച്ചടിയില്‍ പങ്കാളിയായി.

Read more

പാക് ഭീകരത്താവളങ്ങള്‍ തകര്‍ത്ത സിന്ദൂര്‍ ഓപ്പറേഷന്റെ തുടര്‍ച്ചയായി പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യയുടെ പ്രഹരം. ഇതോടെ പാകിസ്താനിലെ പ്രധാനനഗരങ്ങള്‍ ഇരുട്ടിലായി.