ലോകത്തെ ഞെട്ടിച്ച് ഭൂകമ്പം; തുര്‍ക്കിയില്‍ 284 പേരും സിറിയയില്‍ 237 പേരും മരിച്ചു; കെട്ടിടങ്ങളില്‍ ജനങ്ങള്‍ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ അഞ്ചുറിലധികം പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ 284 പേരും സിറിയയില്‍ 237 പേരും മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. 16 തുടര്‍ചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. 1999-ല്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ആ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഒരു വലിയ ഭൂകമ്പം ഇസ്താംബൂളിനെ നശിപ്പിക്കുമെന്ന് വിദഗ്ധര്‍ പണ്ടേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. സുരക്ഷാ മുന്‍കരുതലുകളില്ലാതെ വ്യാപകമായ കെട്ടിടം നിര്‍മ്മാണം അപകടം വിളിച്ചുവരുത്തുന്നുണ്ട്.

2020 ജനുവരിയില്‍ ഇലാസിഗില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അന്ന് 40-ലധികം പേര്‍ മരിച്ചു. ആ വര്‍ഷം ഒക്ടോബറില്‍, ഈജിയന്‍ കടലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അതില്‍ 114 പേര്‍ കൊല്ലപ്പെടുകയും 1,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.