ബൈഡന് വയ്യ, സംവാദത്തിന് ഇറങ്ങുന്നില്ലെങ്കിലും ട്രംപ് മുന്നില്‍; 'അമേരിക്കന്‍ കിറുക്കന്' പ്രസിഡന്റാവാന്‍ 48 ശതമാനം പിന്തുണ; ജനകീയ കോടതിയില്‍ ഡൊണാള്‍ഡ് വിജയം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കിടയില്‍ മുന്‍തൂക്കം മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. നിരവധി ആരോപണങ്ങളും അറസ്റ്റും ഉള്‍പ്പെടെ നേരിട്ടിരിക്കെയാണ് ഡൊണാള്‍ഡ് ട്രംപ് മുന്നിട്ട് നില്‍ക്കുന്നത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കിടയില്‍ നടന്ന രണ്ടാംവട്ട പ്രൈമറി സംവാദത്തില്‍ ട്രംപ് ഹാജരായിരുന്നില്ല. എന്നിട്ടും അദേഹം തന്നെയാണ് ഇപ്പോഴും മുന്‍തൂക്കമെന്നുള്ളത് ശ്രദ്ധേയമാണ്. നാലു ക്രിമിനല്‍ക്കേസുകളിലും ഒരു സിവില്‍ക്കേസിലും കോടതി കുറ്റക്കാരനെന്നും കണ്ടെത്തിയിട്ടും അത് ട്രംപിനെ ജനപ്രതീക്ക് കോട്ടം തട്ടിയിട്ടില്ല.

കാലിഫോര്‍ണിയയിലെ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യന്‍ ലൈബ്രറിയില്‍ കഴിഞ്ഞ ദിവസമാണ് ‘ഫോക്‌സ് ബിസിനസ് നെറ്റ്‌വര്‍ക്കാ’ണ് സംവാദം സംഘടിപ്പിച്ചത്. ആ സമയം മിഷിഗനിലെ ട്രേക്ക് എന്റര്‍പ്രൈസിന്റെ ഉടമസ്ഥതയിലുള്ള ഒരു ഓട്ടോ പാര്‍ട്സ് നിര്‍മാണപ്ലാന്റില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞമാസം വിസ്‌കോണ്‍സിനില്‍ നടന്ന സംവാദത്തില്‍നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു.

മറ്റ് ഏഴ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളും പങ്കെടുത്തു. ട്രംപിന്റെ അസാന്നിധ്യത്തെ സ്ഥാനാര്‍ഥിയും ഫ്‌ളോറിഡ ഗവര്‍ണറുമായ റോണ്‍ ഡിസാന്റിസ് വിമര്‍ശിച്ചു. ഗോള്‍ഫ് ക്ലബ്ബുകളില്‍ ട്രംപ് ഒളിച്ചിരിക്കുകയാണെന്ന് മുന്‍ ന്യൂജെഴ്സി ഗവര്‍ണറും സ്ഥാനാര്‍ഥിയുമായ ക്രിസ് ക്രിസ്റ്റി കളിയാക്കി. പ്രൈമറിസംവാദങ്ങള്‍ തമാശയാണെന്നുപറഞ്ഞ് ട്രംപിന്റെ പ്രചാരണസംഘാംഗങ്ങള്‍ ഇതു തള്ളിക്കണഞ്ഞു.

ഡിസാന്റിസും ഇന്ത്യന്‍വംശജയായ സ്ഥാനാര്‍ഥി നിക്കി ഹേലിയുമാണ് രണ്ടാംവട്ടസംവാദത്തിനുശേഷം ട്രംപിനു പിന്നിലുള്ളത്. കൊവിഡ് കാലത്തെ ട്രംപിന്റെ നീക്കങ്ങള്‍ ചിലര്‍ വിമര്‍ശിച്ചിരുന്നു. കൊവിഡ് കാലത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് തയാറായില്ലായിരുന്നു. ഈ നടപടിയെ തുടര്‍ന്ന് അദേഹത്തെ ‘അമേരിക്കയിലെ കിറുക്കന്‍’ എന്നുവരെ ചിലര്‍ വിമര്‍ശിച്ചിരുന്നു. കൊവിഡ് പിടിപെട്ട് പതിനായിരക്കണക്കിന് ആളുകളാണ് അമേരിക്കയില്‍ മരിച്ചത്. ഇതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയായിരുന്നു.

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ സര്‍വേയില്‍ പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ മേല്‍ക്കൈ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനാണ്. എ.ബി.സി ന്യൂസും വാഷിങ്ടണ്‍ പോസ്റ്റും നടത്തിയ പുതിയ സര്‍വേയിലാണ് ട്രംപിന്റെ മുന്നേറ്റം. അഭിപ്രായ സര്‍വേയില്‍ ബൈഡന്റെ റേറ്റിങ് 19 ആയി കുറഞ്ഞുവെന്ന് കണ്ടെത്തി. യു.എസ് സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത രീതിയാണ് ബൈഡന്റെ ജനപ്രീതി ഇടിച്ചത്.

സര്‍വേയില്‍ പങ്കെടുത്ത ചിലര്‍ ബൈഡന്റെ പ്രായത്തെയും ചോദ്യം ചെയ്തു. വയസായതിനാല്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാംവട്ടം മത്സരിക്കാന്‍ ബൈഡന്‍ യോഗ്യനല്ലെന്നും ആളുകള്‍ പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ റേറ്റിങ് മെച്ചപ്പെട്ടിരിക്കുകയാണ്. 2021 ല്‍ അധികാരത്തിലിരിക്കെ 38 ശതമാനം ആളുകളാണ് ട്രംപിനെ പിന്തുണച്ചിരുന്നത്. ഇപ്പോഴത് 48 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റ് എന്ന നിലയില്‍ തികഞ്ഞ പരാജയമായിരുന്നു ട്രംപ് എന്ന് 49 ശതമാനം ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. 56 ശതമാനം ആളുകള്‍ ബൈഡന് ഭരണപരമായ കഴിവില്ലെന്നും ചൂണ്ടിക്കാട്ടി. ട്രംപ് ആയിരുന്നു മെച്ചമെന്നും പലരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.