'എല്ലാത്തിനും കാരണം ഒബാമയും ആ ട്രൂഡോയും, നാല് വര്‍ഷം മുമ്പ് ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു'; ജി7 ഉച്ചകോടിയിലും ട്രംപിന്റെ വീരവാദം; പക്ഷേ പതിവ് പോലെ കണക്കങ്ങോട്ട് ശരിയാവുന്നില്ല!

ജി7 രാജ്യങ്ങളില്‍നിന്ന് നിന്ന് 2014ല്‍ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ജി7 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുന്‍പ് ജി7 ആയിരുന്നില്ല ജി8 ആയിരുന്നുവെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും മുന്‍ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമാണ് റഷ്യയെ ഒഴിവാക്കിയതിന് പിന്നിലെന്നും ലോകവേദിയില്‍ ആരോപിക്കുകയായിരുന്നു ട്രംപ്. റഷ്യയെ ഉള്‍പ്പെടുത്താന്‍ ഒബാമയും ട്രൂഡോയും ആഗ്രഹിച്ചിരുന്നില്ലെന്നും റഷ്യ ഇതിന്റെ ഭാഗമായിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യ ജി7ല്‍ ഉണ്ടായിരുന്നെങ്കില്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം സംഭവിക്കില്ലായിരുന്നു എന്ന് പറയുന്നതിനൊപ്പം താന്‍ നാല് വര്‍ഷം മുമ്പ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ യുദ്ധമുണ്ടാകില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ വീണ്ടും ട്രംപ് പറയുന്നത് വാസ്തവിരുദ്ധമാണെന്ന് തെളിയുകയാണ്. റഷ്യയെ ജി 7 ല്‍ നിന്ന് പുറത്താക്കുന്നത് 2014 ആണ്, ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പ്രധാനമന്ത്രിയാകുന്നത് 2015ലും. അതായത് രണ്ടും തമ്മില്‍ ഒരു വര്‍ഷത്തെ വ്യത്യാസമുണ്ട്.

മുമ്പ് ജി7 ആയിരുന്നില്ല, ജി8 ആയിരുന്നു. ബറാക് ഒബാമയും ജസ്റ്റിന്‍ ട്രൂഡോയും റഷ്യയെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. റഷ്യ ഇതിന്റെ ഭാഗമായിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല. അതുപോലെ നാലു വര്‍ഷം മുന്‍പ് ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു.

റഷ്യ അംഗമായപ്പോള്‍ ജി7 താല്‍ക്കാലികമായി ജി8 ആയി മാറിയിരുന്നു. എന്നാല്‍ ക്രിമിയ പിടിച്ചടക്കിയതിനെത്തുടര്‍ന്നും യുക്രെയ്‌നിലേക്കുള്ള ആദ്യ കടന്നുകയറ്റത്തെത്തുടര്‍ന്നും 2014-ല്‍ രാജ്യം പുറത്താക്കപ്പെടുകയായിരുന്നു. 2022-ല്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് അടിത്തറയിട്ട സംഭവവികാസങ്ങളായിരുന്നു 2014ലേത്.

Read more

ചൈനയെ ജി7ല്‍ ഉള്‍പ്പെടുത്തുന്നതു നല്ലതാണെന്നും ട്രംപ് പറഞ്ഞു. കാനഡയില്‍ ജി7 ഉച്ചകോടിയില്‍ കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് ട്രംപിന്റെ റഷ്യന്‍ സമീപനം വ്യക്തമായത്. വ്‌ലാഡിമിര്‍ പുട്ടിന്‍ ആഗോള ചര്‍ച്ചകളില്‍ പങ്കാളിയായാല്‍ യുക്രെയ്നിലെ നിലവിലെ സംഘര്‍ഷം തടയാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പുട്ടിന്‍ തന്നോട് സംസാരിക്കുന്നുവെന്നും അദ്ദേഹം മറ്റാരോടും സംസാരിക്കുന്നില്ലെന്ന് പറയാനും ട്രംപ് മടിച്ചില്ല. ജി 8ല്‍ നിന്ന് പുറത്തായപ്പോള്‍ വളരെയധികം അപമാനിതനായി പുടിന് തോന്നിയെന്നും ട്രംപ് പറഞ്ഞു.