ഓസ്‌ട്രേലിയയില്‍ ജനജീവിതം ദുഃസ്സഹമാക്കി കാട്ടുതീ പടരുന്നു. സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിച്ചതോടെ കനത്ത പുകയും ചാരവും മൂടി ജനവാസ മേഖലകള്‍ ആവാസയോഗ്യമല്ലാതായിരിക്കുകയാണ്.
ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും തീ പടരുന്നെങ്കിലും ന്യൂ സൗത്ത് വെയ്ല്‍സിലാണു രൂക്ഷം. മെല്‍ബല്‍, സിഡ്‌നി ഉള്‍പ്പെടെയുള്ള വലിയ നഗരങ്ങളും തീ പിടുത്തത്തിന്റെ കെടുതികളിലാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍ ഏഴു ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇതുവരെ 18 പേര്‍ മരിച്ചതായാണു കണക്ക്. 1200-ലേറെ വീടുകള്‍ നശിച്ചു. ഏകദേശം 5.5 ദശലക്ഷം ഹെക്ടര്‍ പ്രദേശം കത്തിയമര്‍ന്നു. വിക്ടോറിയ ആന്‍ഡ് ന്യൂ സൗത്ത് വെയ്ല്‍സില്‍ (എന്‍എസ്ഡബ്‌ള്യു) 17 പേരെയെങ്കിലും കാണാതായെന്നു അധികൃതര്‍ പറഞ്ഞു. എന്‍.എസ്.ഡബ്‌ള്യുവിന്റെ തെക്കന്‍ തീരത്ത് പ്രദേശത്തെ ഏറ്റവും വലിയ ഒഴിപ്പിക്കലാണു നടക്കുന്നത്. സിഡ്‌നിയിലേക്കും കാന്‍ബറയിലേക്കും പോകുന്നവരുടെ കാറുകളുടെ തിരക്കു കാരണം ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ്.