ചാറ്റ് ബോട്ടുകളുടെ പരാജയം; സുന്ദര്‍ പിച്ചൈ സിഇഒ സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തം

ഗൂഗിളിന്റെ ബാര്‍ഡ്, ജെമിനി തുടങ്ങിയ ചാറ്റ് ബോട്ടുകളുടെ പരാജയത്തിന് പിന്നാലെ സുന്ദര്‍ പിച്ചൈ സിഇഒ സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമാകുന്നു. എഐ ചാറ്റ് ബോട്ട് മത്സരങ്ങളില്‍ കമ്പനി വലിയ പരാജയമാണ് നേരിടുന്നത്. ബാര്‍ഡിന്റെ പരിമിതികള്‍ മറികടക്കുമെന്ന അവകാശ വാദവുമായാണ് ഗൂഗിള്‍ ജെമിനി അവതരിപ്പിച്ചത്.

എന്നാല്‍ ജെമിനിയുടെ പിഴവുകളും കുറവുകളും കമ്പനിയെ അക്ഷരാര്‍ത്ഥത്തില്‍ നാണക്കേടിലാക്കി. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇമേജ് ജനറേഷന്‍ സംവിധാനം ജെമിനി ചാറ്റ് ബോട്ടില്‍ നിന്ന് പിന്‍വലിച്ചത് കമ്പനിക്കുണ്ടാക്കിയ നാണക്കേട് ചില്ലറയായിരുന്നില്ല. ഗൂഗിളിന് സംഭവം പരിഹാസങ്ങളുടെ പെരുമഴയാണ് സമ്മാനിച്ചത്.

ഇതിന് പിന്നാലെയാണ് സുന്ദര്‍ പിച്ചൈയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നത്. സുന്ദര്‍ പിച്ചൈ ആല്‍ഫാബെറ്റിന്റെ തലപ്പത്ത് തുടര്‍ന്നാല്‍ മതിയെന്നും ഗൂഗിളിന്റെ സിഇഒ സ്ഥാനം ഒഴിയണമെന്നുമായി വാദം. ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ളവയുമായി മത്സരിക്കാന്‍ ഗൂഗിളിന് സാധിക്കാത്തത് കമ്പനിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്.

ബാര്‍ഡ്, ജെമിനി തുടങ്ങിയ ചാറ്റ് ബോട്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ അവയുടെ പിഴവുകളും പരിമിതികളും പരിഹരിക്കപ്പെടാതിരുന്നത് കമ്പനിയെ പ്രതിരോധത്തിലാക്കുകയായിരുന്നു. എഐ മത്സരത്തില്‍ പരാജയപ്പെടാതിരിക്കാന്‍ ഗൂഗിള്‍ ഒരു സ്റ്റാര്‍ട്ട് അപ്പിന്റെ നിലവാരത്തിലേക്ക് ചുരുങ്ങിയെന്നതാണ് കമ്പനി നേരിടുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന്.