അന്ന് സഹായിച്ചത് ഇന്ത്യന്‍ പട്ടാളം; ഇന്ന് ഇന്ത്യന്‍ നിക്ഷേപകന്‍ ഇസ്രയേലിനെ സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി നെതന്യാഹു; ഹൈഫ ഏറ്റെടുത്ത് അദാനി

അദാനി ഗ്രൂപ്പിന്റെ വരവ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇസ്രയേലിലെ ഏറ്റവും വലിയ തുറമുഖമായ ഹൈഫ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം. ഈ ഇടപാട് സുപ്രധാന നാഴികക്കല്ലാണെന്നും തുറമുഖം ഏറ്റെടുക്കുന്ന ചടങ്ങില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.. ”ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതു ശക്തിപ്പെടും. ഒന്നാം ലോക യുദ്ധകാലത്ത് ഹൈഫ പട്ടണം വിമോചിപ്പിക്കാന്‍ സഹായിച്ചത് ഇന്ത്യന്‍ പട്ടാളമാണ്.

ഇന്ന് ഒരു ഇന്ത്യന്‍ നിക്ഷേപകന്‍ ഹൈഫ തുറമുഖത്തിന്റെ ഉയര്‍ച്ചയ്ക്കായി സഹായിക്കുന്നുവെന്ന്അദ്ദേഹം പറഞ്ഞു. ഇസ്രയേലില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ചടങ്ങില്‍ പങ്കെടുത്ത അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. അദാനി പോര്‍ട്‌സ്, ഇസ്രയേലിന്റെ ഗഡോട് ഗ്രൂപ്പ് എന്നിവ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് 118 കോടി ഡോളറിന് തുറമുഖത്തിന്റെ ടെന്‍ഡര്‍ നേടിയത്.

മെഡിറ്റനേറിയന്‍ തീരനഗരത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇസ്രായേലില്‍ വലിയ നിക്ഷേപകങ്ങള്‍ക്കും അദാനിക്ക് പദ്ധതിയുണ്ട്. ടെല്‍ അവീവില്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബും അദാനി തുറക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായി വിവിധതലങ്ങളിലുള്ള ബന്ധം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സഹായിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.