നിലമ്പൂരിലെ പെട്ടി വിഷയം നാടകം; കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണമെന്ന് എം സ്വരാജ്

നിലമ്പൂരിലെ പെട്ടി വിഷയം നാടകം എന്നാവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണമെന്ന് പറഞ്ഞ എം സ്വരാജ് നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ് എന്നും കുറ്റപ്പെടുത്തി.

നിലമ്പൂരിലേക്ക് എല്ലാ നേതാക്കളും വരട്ടെയെന്നും എം സ്വരാജ് പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ നിലമ്പൂരുകാർക്ക് കാണാനുള്ള ഒരു അവസരം ഒക്കെ ഉണ്ടാകട്ടെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. മുസ്ലിം ലീഗ് പാകിസ്താൻ അനുകൂലികൾ എന്ന സംഘപരിവാർ പ്രചാരണത്തെ പ്രതിരോധിച്ച ആളാണ് താനെന്നും എം സ്വരാജ് പറഞ്ഞു. എന്നാൽ ജമാഅത്തെ ഇസ്ലാമിക സംബന്ധിച്ചിടത്തോളം പൊതു സമൂഹത്തിൽ നിൽക്കുന്നത് മതരാഷ്ട്ര വാദികളാണ് എന്നതാണെന്നും എം സ്വരാജ് പറഞ്ഞു.

ആരെയും പാകിസ്താൻ അനുകൂലികളായി ചിത്രീകരിക്കുന്ന സമീപനം ഇടതുപക്ഷത്തു നിന്നുണ്ടായിട്ടില്ല എന്നും എം സ്വരാജ് കൂട്ടിച്ചേർത്തു. അതേസമയം ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന. ഇതിനെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസയച്ചിട്ടുണ്ട് എന്നും എം സ്വരാജ് പറഞ്ഞു.

Read more