ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ ഭൂചലനം; ഒമ്പത് മരണം, മുന്നൂറിലധികം പേര്‍ക്ക് പരിക്ക്

ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒന്‍പത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലും ഇന്നലെ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി.

വടക്കന്‍ അഫ്ഗാന്‍ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കൂടുതല്‍ മരണം.

സ്വാത്ത് മേഖലയില്‍ 150ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഇവിടെ കുട്ടികളടക്കം മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണാണ് അധികം പേര്‍ക്കും പരിക്ക് പറ്റിയത്. ഖൈബര്‍ പഖ്തൂണ്‍ മേഖലയില്‍ ഒരു പൊലീസ് സ്റ്റേഷന്‍ ഭൂകമ്പത്തില്‍ തകര്‍ന്നു.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിലെ ലെഖ്മാന്‍ മേഖലയിലാണ് കൂടുതലും ആഘാതം ഉണ്ടായത്. പലയിടങ്ങളും ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. രക്ഷാ പ്രവര്‍ത്തകര്‍ അപകടം റിപ്പോര്‍ട്ട് ചെയ്ത എല്ലാ സ്ഥലങ്ങളിലും എത്താന്‍ ശ്രമിക്കുന്നു.