ട്രംപിന്റെ അമിതാധികാര പ്രയോഗത്തിന് കനത്ത അടിനല്‍കി യുഎസ് സുപ്രീം കോടതി; പകരചുങ്കം റദ്ദാക്കി; തനിക്കെതിരെ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് രാജ്യസ്‌നേഹം ഇല്ലെന്ന് ട്രംപ്

പ്രസിഡന്റ് ട്രംപിന്റെ അധികാര ദുര്‍വിനിയോഗത്തില്‍ കടുത്ത നിലപാടുമായി യുഎസ് സുപ്രീം കോടതി. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക തീരുവയും പകരച്ചുങ്കവും റദ്ദാക്കി യുഎസ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. ട്രംപിന്റെ നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നടപടി. ട്രംപിന് കനത്ത തിരിച്ചടിയുണ്ടാക്കിയ വിധി അംഗീകരിക്കാന്‍ മടിക്കുകയാണ് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പെയ്‌നുമായി അധികാരത്തിലെത്തിയ ട്രംപ്. ദേശീയ അടിയന്തരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള 1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ചാണ് ട്രംപ് തീരുവകള്‍ അടിച്ചേല്‍പ്പിച്ചതെന്നും ഇത് അധികാര പരിധിയുടെ ലംഘനമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയതോടെ ട്രംപിന് മേലെ പ്രതിപക്ഷ സമ്മര്‍ദ്ദം കനത്തു.

ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ അമിതാധികാര പ്രയോഗത്തിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധി. ഐഇഇപിഎ ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. താരിഫ് ചുമത്താനുള്ള അധികാരം യുഎസ് ഭരണഘടന കോണ്‍ഗ്രസിനാണ് നല്‍കിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Read more

മറ്റു രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികളില്‍നിന്ന് യുഎസിനെ സംരക്ഷിക്കുന്നതിന് വേണ്ടി ട്രംപ് അന്വേഷണം പ്രഖ്യാപിക്കുകയാണ് വിധി വന്നതോടെ ചെയ്തത്. വിധിയെ ഭയാനകം എന്നു വിശേഷിപ്പിച്ച ട്രംപ്, തനിക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാര്‍ രാജ്യസ്‌നേഹമില്ലാത്തവരും യുഎസ് ഭരണഘടനയോടു കൂറില്ലാത്തവരുമാണെന്നും ആരോപിച്ചു. അടിയന്തര ദേശീയസാഹചര്യം കണക്കിലെടുത്താണ് അധികതീരുവകള്‍ ചുമത്തിയതെന്ന ട്രംപിന്റെ നിലപാട് കോടതി തള്ളി. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയത്തിനുള്ള കടുത്ത തിരിച്ചടിയായി കോടതി വിധി. അസാധാരണ അധികാരം പ്രയോഗിക്കുമ്പോള്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി നേടിയിരിക്കണമെന്ന് മുന്‍ ഉത്തരവുകള്‍ ഉദ്ധരിച്ച് സുപ്രീം കോടതി വ്യക്തമാക്കി. തീരുവകള്‍ പ്രഖ്യാപിക്കാനായി 1977ലെ ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) പ്രയോഗിച്ചതില്‍ പ്രസിഡന്റ് അധികാരപരിധി ലംഘിച്ചെന്ന യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷനല്‍ ട്രേഡിന്റെ (സിഐടി) വിധി സുപ്രീം കോടതി ശരിവച്ചു. കേസ് ഇനി വീണ്ടും സിഐടിയിലേക്കു തിരിച്ചെത്തും. യുഎസിലെ 12 സംസ്ഥാനങ്ങളും നൂറുകണക്കിനു ചെറുകിട ബിസിനസുകാരുമാണ് തീരുവകള്‍ക്കെതിരെ കോടതിയെ സമീപിച്ചത്.