ഡീപ് ഫേക്കിലൂടെ സൈബർ തട്ടിപ്പ്; മൂന്നരകോടി ഡോളർ തട്ടിയെടുത്ത 43 പേർ അറസ്റ്റിൽ, സംഘത്തിൽ നിന്ന് പിടിച്ചെടുത്തത് ആഡംബര കാറുകളും വിലകൂടിയ കരകൗശല വസ്തുക്കളും

ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. ദുബായിൽ മൂന്നരകോടി ഡോളറിന്റെ തട്ടിപ്പ് നടത്തിയ 43 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡീപ് ഫേക്കിലൂടെ രണ്ട് ഏഷ്യൻ കമ്പനികളിൽ നിന്നായാണ് സംഘം പണം തട്ടിയത്. കമ്പനി മേധാവികളുടെ മെയിൽ ഹാക്ക് ചെയ്ത് ഡയറക്ടർമാരുടെ ശബ്ദം അനുകരിച്ച് ഡീപ് ഫേക്ക് മെയിലുകൾ അയച്ചായിരുന്നു തട്ടിപ്പ്.

പൊലീസ് പിടികൂടിയ സംഘത്തിന്റെ കൈയിൽ നിന്ന് ആഡംബര കാറുകളും വൻതുക വിലയുള്ള കരകൗശല വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 1 കോടി  90 ലക്ഷം ഡോളർ ആരോ ട്രാൻസ്ഫർ ചെയ്തെന്ന ഏഷ്യൻ കമ്പനിയുടെ പരാതിയിൽ നടത്തിയ അന്വേഷണമാണ് പൊലീസിനെ സൈബർ തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചത്. ഇ മെയിൽ ഹാക്ക് ചെയ്ത് കമ്പനി ഡയറക്ടർമാരുടെ ശബ്ദം അനുകരിച്ചാണ് ബ്രാഞ്ച് മാനേജർമാരോട് പണം ട്രാൻസ്ഫർ ചെയ്യാൻ നിർദേശിച്ചത്.

പൊലീസ് അന്വേഷണത്തിൽ 2018 ൽ ആരംഭിച്ച അക്കൗണ്ടിലേയ്ക്കാണ് തുക കൈമാറിയതെന്ന് കണ്ടെത്തി. അക്കൗണ്ട് ഉടമ നിലവിൽ യുഎഇയിലില്ല എന്നും വ്യക്തമായി. തട്ടിയെടുത്ത തുക വിവിധ അക്കൗണ്ടുകളിലേയ്ക്ക് മാറ്റി, ഹോൾഡിങ് കമ്പനിയുടെയും ട്രാൻസ്പോർട്ട് കമ്പനിയുടെയും അക്കൗണ്ടുകൾ വഴി വെളുപ്പിച്ചെടുക്കുകയായിരുന്നെന്നും കണ്ടെത്തി.

ഇതിനിടെയാണ് യുഎഇക്ക് പുറത്തെ മറ്റൊരു കമ്പനിയുടെ ഇ-മെയിൽ അക്കൗണ്ടും ഈ സംഘം ഹാക്ക് ചെയ്തതായി പൊലീസിന് വിവരം ലഭിച്ചത്. ഈ തുക കൈമാറിയ അക്കൗണ്ടുകളെല്ലാം ട്രാക്ക് ചെയ്ത പൊലീസ് ഓരോരുത്തരെയായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഫ്രാൻസ്, ഹോങ്കോങ്, സിങ്കപ്പൂർ എന്നിവിടങ്ങളിലെ അന്വേഷണ ഏജൻസികളുമായി കൂടി സഹകരിച്ചായിരുന്നു മോണോപൊളി എന്ന പേരിൽ പൊലീസിന്റെ ഓപ്പറേഷൻ.

എന്താണ് ഡീപ്പ് ഫേക്ക്

ഒരാളുടെ വീഡിയോകളോ ഓഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങളും മറ്റും ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ അല്ലെങ്കിൽ ഫോട്ടോഷോപ്പ്, മെഷീൻ ലേർണിങ് തുടങ്ങിയവയുടെ സഹായത്തോടെ നിർമ്മിക്കുന്നതാണ് ഡീപ് ഫേക്ക്. ഫേക്ക് ആണെന്നിരിക്കെ കാണുന്നവർക്ക് ഇത് യാഥാർഥ്യം എന്ന് തോന്നിയേക്കാം. മുഖം മാറ്റിയ ഫോട്ടോകളോ മോർഫ് ചെയ്ത വീഡിയോകളോ ശബ്ദങ്ങളോ ഇത്തരത്തിൽ സൃഷ്ടിക്കാൻ സാധിക്കും.