ബോറിസ് ജോൺസനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോ​ഗ്യനില തൃപ്തികരം

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി.  എങ്കിലും അദ്ദേഹം ആശുപത്രിയില്‍ തുടരും. ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ ബോറിസ് ജോണ്‍സണെ പ്രവേശിപ്പിച്ചത്.

“വ്യാഴാഴ്ച വൈകീട്ടോടെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. സുഖംപ്രാപിക്കുന്നതിന്റെ ആദ്യ ഘട്ടമായതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും. ഇപ്പോള്‍ മികച്ച നിലയിലാണ്” യുകെ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് ബോറിസ് ജോണ്‍സണ് കൊറോണ സ്ഥിരീകരിച്ചത്. ഞായറാഴ്ച പരിശോധനകള്‍ക്കെന്ന പേരില്‍ ആശുപത്രിയിലെത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിങ്കളാഴ്ചയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ സാധാരണ ഓക്‌സിജന്‍ ചികിത്സ മാത്രമേ നല്‍കുന്നുള്ളൂവെന്നും വെന്റിലേറ്ററിന്റെ സഹായം ഉപയോഗിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.