വെടിനിർത്തൽ കരാർ ലംഘനത്തിന് പിന്നാലെയും പാക്കിസ്ഥാനെ പിന്തുണച്ച് ചൈന. പാക്ക് വിദേശകാര്യ മന്ത്രി ഇഷാഖ് ധറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈനയുടെ പിന്തുണ പാക്കിസ്ഥാനെ അറിയിച്ചത്. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായും ഇഷാഖ് ധർ സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ട്.
വെടിനിർത്തൽ കരാറിനു ശേഷമുള്ള മേഖലയിലെ സ്ഥിതിഗതികളെ കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും പാക്കിസ്ഥാൻ ചൈനയോട് വിശദീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ പരമാധികാരം, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ ചൈന എന്നും ഒപ്പം നിൽക്കുമെന്നും വാങ് യി ഇഷാഖ് ധറിനോട് പറഞ്ഞതായാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read more
സംഭാഷണത്തിന് തൊട്ടുപിന്നാലെ, പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ച് പ്രസ്താവനയും പുറത്തിറക്കി. പാക്കിസ്ഥാന്റെ സംയമനത്തെ ചൈന അംഗീകരിക്കുന്നുവെന്നും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഉത്തരവാദിത്തത്തോടെ പെരുമാറിയ സമീപനത്തെ അഭിനന്ദിക്കുന്നുവെന്നും വാങ് യി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.