രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഗാസയിലെ മാനുഷിക സഹായങ്ങള്‍ ഇസ്രായേല്‍ നിഷേധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയത്. ഇസ്രായേല്‍ നിലപാടിനെതിരെ ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ഗാസയിലേക്ക് സഹായവുമായി എത്തിയ വാഹനങ്ങളെ 11 മാസം അതിര്‍ത്തിയില്‍ തടഞ്ഞ ഇസ്രയേല്‍ നിലവില്‍ പരിമിതമായ സഹായം മാത്രമേ പലസ്തീന്‍ ഭൂപ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നുള്ളൂ. അമേരിക്കയും കാനഡയും ഫ്രാന്‍സും യുകെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരിമിതമായ സഹായങ്ങള്‍ ഇസ്രായേല്‍ അനുവദിക്കുന്നത്.

കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുമായി വെറും അഞ്ച് ട്രക്കുകള്‍ മാത്രമാണ് തിങ്കളാഴ്ച ഗാസയില്‍ പ്രവേശിച്ചതെന്നും ഇത് വിലക്കിന് ശേഷം കടലിലെ ഒരു തുള്ളി വെള്ളത്തോളം മാത്രം പര്യാപ്തമാണെന്നും യുഎന്‍ മാനുഷിക സഹായ വിഭാഗം മേധാവി ടോം ഫ്‌ലെച്ചര്‍ പറഞ്ഞു.

സഹായം ആവശ്യമുള്ള ജനങ്ങളിലേക്ക് ഇനിയും അത് എത്തിച്ചേരേണ്ടതുണ്ട്. അവശ്യ സാധനങ്ങള്‍ നമുക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനകം 14,000 കുട്ടികള്‍ ഗാസയില്‍ മരിച്ചുവീഴും. പോഷകാഹാരക്കുറിവ് കാരണം കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് അമ്മമാര്‍. ഈ കുട്ടികള്‍ക്ക് ബേബി ഫുഡ് എത്തിക്കാന്‍ എല്ലാ വെല്ലുവിളികളും നേരിട്ടുകൊണ്ട് ശ്രമം തുടരുകയാണെന്നും ടോം ഫ്‌ലെച്ചര്‍ പറഞ്ഞു.