യു.എസ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഇന്ന് ഔപചാരിക തുടക്കം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഇന്ന് ഔപചാരികമായി തുടക്കമാവും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള അയോവ കോക്കസോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുക. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ നേരിടാനുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ അയോവക്കാര്‍ ഇന്ന് ആദ്യവോട്ട് രേഖപ്പെടുത്തും.

പാര്‍ട്ടിയില്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ താത്പര്യം കാണിക്കുന്നവര്‍ക്കുമാണ് വോട്ടുചെയ്യാന്‍ സാധിക്കുക. കോക്കസിന് മുന്നോടിയായി അയോവയിലെത്തിയ സ്ഥാനാര്‍ഥികളെല്ലാം വോട്ടര്‍മാരെക്കണ്ട് അവസാന അഭ്യര്‍ഥന നടത്തിയിട്ടുണ്ട്.

യു.എസ്. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്‍ഡ്യാന മുന്‍മേയര്‍ പീറ്റ് ബട്ട്ഗീഗ് വെര്‍മൊണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്, മാസച്യുസെറ്റ്‌സ് സെനറ്റര്‍ എലിസബത്ത് വാറന്‍ എന്നിവരാണ് പാര്‍ട്ടിയിലെ മുന്‍നിര സ്ഥാനാര്‍ഥികള്‍. ഇതില്‍ ജോ ബൈഡനും ബേണി സാന്‍ഡേഴ്‌സിനുമാണ് ട്രംപിന്റെ എതിരാളിയായി കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. അയോവ കോക്കസിന് പിന്നാലെ ഫെബ്രുവരി 11-ന് ന്യൂഹാം ഷെയര്‍ പ്രൈമറി നടക്കും. നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.