'മിസൈല്‍ വിട്ട് എല്ലാം തകര്‍ക്കാന്‍ എനിക്ക് ഒരു മിനിറ്റ് മതി'; ബോറിസ് ജോണ്‍സണെ വിരട്ടി പുടിന്‍

ഫോണ്‍ സംഭാഷണത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഭീഷണിപ്പെടുത്തിയെന്ന് ബ്രിട്ടണ്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ വെളിപ്പെടുത്തല്‍. മിസൈല്‍ അയച്ച് എല്ലാം തകര്‍ത്തു കളയുമെന്ന് ഫോണിലൂടെ പുടിന്‍ ഭീഷണി മുഴക്കിയെന്ന് ബോറിസ് ബിബിസിയുടെ പുതിയ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തി

‘എനിക്ക് ബോറിസിനെ ഉപദ്രവിക്കണമെന്ന് ഒട്ടും ആഗ്രഹമില്ല, പക്ഷേ, മിസൈല്‍ വിട്ട് എല്ലാം അവസാനിപ്പിക്കാന്‍ ഒരു മിനിറ്റ് മതിയെന്ന് അറിയാമല്ലോ’ എന്ന മട്ടിലായിരുന്നു പുട്ടിന്‍ സംസാരിച്ചതെന്ന് ബോറിസ് വെളിപ്പെടുത്തി.

ഉക്രെയ്‌നില്‍ ആക്രമണം തുടങ്ങുന്നതിനു തൊട്ടു മുമ്പ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണെ പുടിന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ അന്നു മാധ്യമങ്ങള്‍ക്കു ലഭ്യമാക്കിയപ്പോള്‍ ബ്രിട്ടനും റഷ്യയും മനഃപൂര്‍വം ഒഴിവാക്കിയിരുന്ന സംഭാഷണ ശകലങ്ങളാണ് ബിബിസി ‘പുട്ടിന്‍ വേസസ് ദ് വെസ്റ്റ്’ എന്ന ഡോക്യുമെന്ററിയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.