പാക്കിസ്ഥാന്‍ സേനയ്ക്ക് ബലൂചിസ്ഥാന്‍ പ്രവശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടു; പുതിയ രാജ്യം പ്രഖ്യാപിക്കാന്‍ ബലൂചികള്‍; രാജ്യത്തെ പിന്തുണയ്ക്കണമെന്ന് ഇന്ത്യയോട് നേതാക്കള്‍

ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് പിന്നാലെ ബലൂചിസ്ഥാന്‍ ആര്‍മിയുടെ ആഭ്യന്തര വെല്ലുവിളിയില്‍ ഞെട്ടി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ സേനയ്ക്ക് ബലൂചിസ്ഥാന്‍ പ്രവശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ മുന്‍തൂക്കം നഷ്ടപ്പെടുത്താതെ പാക്കിസ്ഥാനില്‍നിന്നു വേര്‍പിരിയാന്‍ ധീരമായ നീക്കങ്ങള്‍ നടത്തുകയാണെന്നും ബലൂച് നേതാവായ മിര്‍ യാര്‍ ബലൂച് വ്യക്തമാക്കി.

സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകാരിക്കാനും പിന്തുണ നല്‍കാനുമായി ഇന്ത്യയോടും ഐക്യരാഷ്ട്ര സംഘടനയോടും ബലൂച് നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ബലൂചിസ്ഥാനില്‍ നിന്ന് പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടന്‍ പിന്‍വലിക്കണമെന്നും ബെലൂചിസ്ഥാന്‍ ആര്‍മി ആവശ്യപ്പെട്ടിട്ടുണ്ട്.

ബലൂചിസ്ഥാന്‍ ഇപ്പോള്‍ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും പാക്കിസ്ഥാന്‍ സൈന്യത്തിന് രാത്രിയായാല്‍ ക്വറ്റ വിട്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നുമാണ് ബലൂച് നേതാക്കള്‍ വ്യക്തമാക്കി.

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ മോചനം ആവശ്യപ്പെടുന്ന സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി അഥവാ ബി.എല്‍.എ. പാക്കിസ്ഥാന്റെയും ഇറാന്റെയും അതിര്‍ത്തിയിലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യ. ഇരു രാജ്യങ്ങളിലുമായി ഒരു കോടിയോളം ബലൂചികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. പാക്കിസ്ഥാനില്‍ ബലൂചികള്‍ കൂട്ടത്തോടെ അധിവസിക്കുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. മാരി, ബഗ്തി, മെംഗല്‍ ഗോത്രങ്ങളുടെ പിതൃഭൂമി. പാക്കിസ്ഥാന്റെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നില്‍ രണ്ടുണ്ട് ബലൂചിസ്ഥാന്‍.

എന്നാല്‍ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണ് ഇവിടെയുള്ളത്. പ്രകൃതിവാതക നിക്ഷേപവും, ഇരുമ്പ്, സള്‍ഫര്‍, ക്രോമൈറ്റ്, കല്‍ക്കരി, മാര്‍ബിള്‍ തുടങ്ങിയ ധാതുക്കളും കൊണ്ടു സമ്പന്നമാണ് മേഖല. പക്ഷേ, വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ് ബലൂചിസ്ഥാന്‍. അതു തന്നെയാണ് പ്രധാന പ്രശ്‌നവും. മേഖലയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പാക് സര്‍ക്കാര്‍, ബലൂച് ജനതയെ അവഗണിക്കുകയാണെന്ന ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.