ജിന്‍പിംഗ് പരാജിതന്‍, ഇറങ്ങിപ്പോകൂ; ചൈനയില്‍ കോവിഡ് കലാപം; അടച്ചിടലിന് എതിരെ ജനം തെരുവില്‍; ബി.ബി.സി റിപ്പോര്‍ട്ടറെ കൈയാമം വെച്ചു

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തുടര്‍ച്ചയായി നഗരങ്ങള്‍ അടച്ചിടുന്നതിനെതിരെ ചൈനയില്‍ കലാപം. മാസങ്ങളായി തുടരുന്ന ലോക്ഡൗണിനെതിരെ കഴിഞ്ഞ ദിവസമാണ് തെരുവുകളില്‍ ജനം ഇറങ്ങിയത്. ‘സി ജിന്‍പിംഗ്, ഇറങ്ങിപ്പോകൂ! സിസിപി, പടിയിറങ്ങൂ!’ എന്നീ മുദ്ര്യാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. ജനങ്ങളുടെ സമരം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ജനകീയ പ്രതിഷേധങ്ങള്‍ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് ചൈന അടിച്ചമര്‍ത്തുകയാണെന്നാണ് വിദേശമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടര്‍മാരെ പൊലീസ് മര്‍ദിക്കുകയും അറസ്റ്റ് ചെയ്ത് കൈയാമം വെച്ച് നടത്തിക്കുകയും ചെയ്‌തെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിബിസി റിപ്പോര്‍ട്ടര്‍ എഡ് ലോറന്‍സിനാണ് ചൈനയില്‍ ദുരനുഭവമുണ്ടായതെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാങ്ഹായിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു എഡ് ലോറന്‍സ്. എന്നാല്‍, പൊലീസ് ഇദ്ദേഹത്തെ പിടികൂടി മര്‍ദിക്കുകയും അറസ്റ്റ് ചെയ്ത് കൈയാമം വെച്ച് നടത്തിക്കുകയും ചെയ്തുവെന്ന് ബിബിസി പറയുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ലോറന്‍സിനെ പൊലീസ് വിട്ടയച്ചത്.

ലോറന്‍സിനെ അറസ്റ്റ് ചെയ്തത് ആള്‍ക്കൂട്ടത്തില്‍ നിന്ന് അദ്ദേഹത്തിന് കോവിഡ് പിടിപെടാതിരിക്കാനാണെന്നാണ് ചൈനീസ് അധികൃതര്‍ ബിബിസിക്ക് നല്‍കിയ വിശദീകരണം. ലേഖകനെ അറസ്റ്റ് ചെയ്തതിനോ മര്‍ദിച്ചതിനോ ഇത് ശരിയായ വിശദീകരണമല്ലെന്ന് ബിബിസി തുറന്നടിച്ചു. അതേസമയം, യൂണിവേഴ്‌സിറ്റികളിലടക്കം കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം നടക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമെതിരായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധ പരിപാടികളില്‍ ഉയരുന്നത്.

ലോക്ഡൗണുകള്‍, നീണ്ട ക്വാറന്റൈനുകള്‍, കൂട്ടപ്പരിശോധനകള്‍ എന്നിവ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് ചൈനീസുകാര്‍. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയില്‍ വ്യാഴാഴ്ചയുണ്ടായ മാരകമായ തീപിടിത്തം പൊതുജനത്തിന്റെ രോഷത്തിന് ആക്കം കൂട്ടി. കോവിഡ് നിയന്ത്രണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായതാണ് കാരണം. തീപിടിത്തത്തിന് ശേഷം നൂറുകണക്കിന് ആളുകള്‍ ഉറുമ്പിയുടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറത്ത് തടിച്ചുകൂടി, ‘ലോക്ക്ഡൗണുകള്‍ പിന്‍വലിക്കൂ!’ എന്നുള്ള മുദ്രാവാക്യം ഉയര്‍ത്തിയത്.

ചൈനയിലെ ഏറ്റവും വലിയ മെട്രോപോളിസായ ഷാങ്ഹായ് ഡൗണ്ടൗണില്‍, സ്ഥലത്ത് നിന്ന് ആളുകളെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധക്കാരുടെ ഗ്രൂപ്പുകളുമായി പൊലീസ് ഏറ്റുമുട്ടി. കോവിഡ് ആദ്യമായി പൊട്ടിപ്പുറപ്പെട്ട വുഹാനിലും ഞായറാഴ്ച പ്രതിഷേധം നടന്നു. ഗ്വാങ്ഷോ, ചെങ്ഡു, ഹോങ്കോംഗ് എന്നിവിടങ്ങളിലും പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ഡ്. ഇന്നലെ ചൈനയില്‍ 40,052 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച്ച് 50354 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ചൈനയുടെ പലഭാഗങ്ങളിലേക്കും കര്‍ശന അടച്ചിടല്‍ നിര്‍ദേശം ഭരണകൂടം നല്‍കിയത്.

നവംബര്‍ ആറു മുതലാണ് ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. ചൈനയുടെ പല പ്രവിശ്യകളിലും ലോക്ഡൗണ്‍ സമാനമായ സാഹചര്യമാണ്. കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനുമാണു നിര്‍ദേശം. തലസ്ഥാന നഗരമായ ബെയ്ജിങ്ങില്‍ മാത്രം ആആറായിരത്തില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ റസ്റ്ററന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു. കോവിഡ് ഏറ്റവും രൂക്ഷമായ ഛയോയാങ് ജില്ലയിലെ ജനങ്ങളോട് വാരാന്ത്യം വരെ വീടുകളിലൊതുങ്ങാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ നഗരം വിട്ടുപോയാല്‍ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം.

ഏറെ വിമര്‍ശിക്കപ്പെട്ട കോവിഡ് നിയന്ത്രണങ്ങളില്‍ ഈ മാസമാദ്യം ചൈന ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാര്‍ക്കു കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ രാജ്യാന്തര വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്നത് ഒഴിവാക്കി. രാജ്യാന്തര യാത്രക്കാരുടെ ക്വാറന്റീന്‍ കാലം 10 ദിവസത്തില്‍നിന്ന് എട്ട് ആക്കി കുറയ്ക്കുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തുകയാണ് ചൈന.

രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നുമെന്ന് ബീജിംഗ് സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (സിഡിസി) ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസിനെതിരെ പോരാടുന്നതിന്റെ ഏറ്റവും നിര്‍ണായകവും കഠിനവുമായ നിമിഷത്തിലാണ് ചൈനയെന്ന് ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ ബീജിംഗ് സിഡിസിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ലിയു സിയാഫെംഗ് പറഞ്ഞു. വീട്ടിലെ പ്രായമായവരെയും അടിസ്ഥാന രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെയും സംരക്ഷിക്കാന്‍ ജനങ്ങളോട് അദേഹം ആവശ്യപ്പെട്ടു.