ഇറാന്‍- അമേരിക്ക സംഘര്‍ഷത്തില്‍ ഉലഞ്ഞ് ആഗോള വിപണി; ക്രൂഡോയില്‍ വിലയില്‍ കുതിപ്പ്‌; ഇന്ത്യയിലും ഇന്ധനവില വര്‍ദ്ധിച്ചു

ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവിലയില്‍ വന്‍ കുതിപ്പ്. 4.5 ശതമാനം വിലവര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്ത്  ഇന്ധനവിലയില്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ പെട്രോളിന് അഞ്ച് പൈസ കൂടി ലിറ്ററിന് 77.76 ആയി. ഡീസലിന് 12 പൈസ കൂടി 77.76 ആയി. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവിലയിലെ വര്‍ദ്ധനയ്ക്ക് ഇടയാക്കുന്നു. ഡോളറിനെതിരായ രൂപയുടെ മൂല്യം 72.21 ആയി ഇടിഞ്ഞു. സ്വര്‍ണത്തിന്റേയും, ജപ്പാന്‍  യെന്നിന്റേയും വിലയും അമേരിക്കയ്‌ക്കെതിരായ ഇറാന്റെ ആക്രമണത്തോടെ വര്‍ദ്ധിച്ചു. ആഗോള ഓഹരി വിപണികളിലും ഇറാന്റെ ആക്രമണത്തിന്റെ പ്രതിഫലനം വ്യക്തമാണ്.

ഇറാന്‍ സൈനികവ്യൂഹത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയ കഴിഞ്ഞ വെള്ളിയാഴ്ചയും എണ്ണവില വന്‍തോതില്‍ വര്‍ദ്ധിച്ചിരുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ വിലവര്‍ദ്ധന കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്. ഇറാഖിലെ അമേരിക്കയുടെ അല്‍ അസദിലേയും ഇര്‍ബിലിലേയും സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ഒരേസമയമായിരുന്നു ഇറാന്റെ വ്യോമാക്രമണം.