പൂജാരി തീര്‍ത്ഥജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭച്ഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

ക്ഷേത്രത്തിലെ തീര്‍ത്ഥ ജലത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ചാനല്‍ അവതാരകയെ പീഡിപ്പിച്ചെന്ന് പരാതി. തമിഴ്‌നാട് ചെന്നൈയിലെ വിരുഗം പാക്കം വനിതാ പൊലീസ് സ്റ്റേഷനിലാണ് അവതാരക പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ പാരിസ് കോര്‍ണറിലെ ക്ഷേത്ര പൂജാരി കാര്‍ത്തിക് മുനിസ്വാമിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

അവതാരകയുടെ പരാതിയെ തുടര്‍ന്ന് ക്ഷേത്രപൂജാരി കാര്‍ത്തിക് മുനിസ്വാമിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതി കാര്‍ത്തിക് പൂജാരിയായിരുന്ന ക്ഷേത്രത്തില്‍ പതിവായി പോയിരുന്നു. ക്ഷേത്രത്തിലെ പരിപാടികളും പ്രഭാഷണങ്ങളും സംബന്ധിച്ച് കാര്‍ത്തിക് യുവതിയ്ക്ക് പതിവായി വാട്‌സാപ്പിലൂടെ മെസേജുകള്‍ അയച്ചിരുന്നു.

കാര്‍ത്തിക്കുമായി പരിചയത്തിലായതോടെ ഒരു ദിവസം ക്ഷേത്രത്തിലെത്തി തിരികെ പോകുമ്പോള്‍ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. പിന്നാലെ തന്റെ കൈയിലുണ്ടായിരുന്ന മയക്കുമരുന്ന് കലര്‍ത്തിയ തീര്‍ത്ഥജലം നല്‍കി. ഇത് കുടിച്ചതോടെ യുവതിയ്ക്ക് ബോധം നഷ്ടപ്പെടുകയും തുടര്‍ന്ന് കാര്‍ത്തിക് പീഡിപ്പിച്ചെന്നുമാണ് പരാതിയിലുള്ളത്.

പീഡനത്തെ തുടര്‍ന്ന് യുവതി ഗര്‍ഭം ധരിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഗര്‍ഭഛിദ്രം നടത്തി. ഇതിന് പിന്നാലെ കാര്‍ത്തിക് മുനിസ്വാമി ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.