ബ്രിട്ടീഷ് സൈന്യത്തിന്റെ സന്ദേശം ലഭിച്ച ഉടന്‍ 'ചെന്നൈ'യുടെ വഴിതിരിച്ചു; ഹെലികോപ്ടറുകള്‍ പിന്നാലെ പറന്നു; 'മാര്‍ക്കോസ്' പറന്നിറങ്ങി; കപ്പല്‍ തിരിച്ചു പിടിച്ച് അറബിക്കടലിലെ 'കഴുക'നായി ഇന്ത്യ

കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ലൈബീരിയന്‍ ചരക്കുകപ്പലായ ‘എംവി ലില നോര്‍ഫോള്‍ക്’ മോചിപ്പിക്കാന്‍ ഇന്ത്യന്‍ നാവികസേന നടത്തിയത് ചടുലനീക്കം. കടല്‍ക്കൊള്ളക്കാര്‍ക്കുള്ള ഇന്ത്യയുടെ താക്കീത് കൂടിയായിരുന്നു ഇന്നലത്തെ ഓപ്പറേഷന്‍. 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 ജീവനക്കാര്‍ സഹിതം കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ മണിക്കൂറുകള്‍ക്കുള്ള നാവികസേനയ്ക്ക് മോചിപ്പിക്കാനായിരുന്നു.ഇന്നലെ വൈകിട്ടാണ് കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി വിവരം ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ നാവികസേനയുടെ കമാന്‍ഡോ സംഘം കപ്പല്‍ മോചിപ്പിച്ചു.

കൊള്ളക്കാരില്‍ നിന്ന് കപ്പല്‍ ഇന്ത്യന്‍ നാവികസേനാ കമാന്‍ഡോകള്‍ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയാണ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിനു സമീപത്തേക്ക് നേവിയുടെ ‘മാര്‍ക്കോസ്’ കമാന്‍ഡോ സംഘം സ്പീഡ് ബോട്ടില്‍ എത്തുന്നതു മുതലുള്ള ദൃശ്യങ്ങളാണ് ഇതിലുള്ളത്. നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കപ്പലിന് മുകളില്‍ എത്തിയ ശേഷമാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.

കപ്പലിനു സമീപമെത്തി കമാന്‍ഡോകള്‍ ഡെക്കിലേക്കു കയറുന്നത് ഉള്‍പ്പെടെ ഓപ്പറേഷന്റെ ഭാഗമായിട്ടുള്ള നീക്കങ്ങള്‍ ദൃശ്യങ്ങളിലുണ്ട്. . ഓപ്പറേഷന്റെ ഭാഗമായിരുന്ന ഹെലികോപ്റ്ററില്‍നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍ കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെ കമാന്‍ഡോകള്‍ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. മോചിപ്പിച്ച കപ്പല്‍ ഏറ്റവും അടുത്തുള്ള തുറമുഖത്തേക്ക് വ്യോമസേനയുടെ അകമ്പടിയില്‍ എത്തിച്ചിട്ടുണ്ട്.

യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് രക്ഷാദൗത്യത്തിനായി നാവികസേനാ ഉപയോഗിച്ചത്. തട്ടിയെടുത്ത കപ്പല്‍ ഉപേക്ഷിച്ചു പോകാന്‍ കമാന്‍ഡോ സംഘം കടല്‍ക്കൊള്ളക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു.

വ്യാഴാഴ്ച വൈകിട്ടാണു കപ്പല്‍ റാഞ്ചിയ വിവരം ബ്രിട്ടീഷ് സൈനിക ഏജന്‍സിയായ ”യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്” പുറത്തുവിട്ടത്. കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. ഐ.എന്‍.എസ്. ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു.

ബ്രസീലില്‍നിന്ന് ബഹ്‌റൈനിലേക്ക് പോകുന്നതിനിടെയാണ് സോമാലിയയില്‍നിന്ന് 300 നോട്ടിക്കല്‍ െമെല്‍ കിഴക്ക് നിന്ന് ആറംഗ സായുധ സംഘം കപ്പല്‍ റാഞ്ചിയത്. ചരക്കുകപ്പലുകള്‍ക്കു നേരേ ഡ്രോണ്‍ ആക്രമണമുള്‍പ്പെടെ പതിവായതോടെ, സുരക്ഷയൊരുക്കാന്‍ ഇന്ത്യ കൂടുതല്‍ നാവികസേനാ കപ്പലുകള്‍ സമുദ്രപാതകളില്‍ വിന്യസിച്ചിട്ടുണ്ട്.