കേരളത്തിലെ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാൻ നീക്കം; റെയിൽവെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം

കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ സ്ലീപ്പർ കോച്ചിന്റെ എണ്ണം കുറയക്കാനുള്ള റെയിൽവെയുടെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. നാല് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ഒഴിവാക്കുന്ന സ്ലീപ്പർ കോച്ചുകൾക്ക് പകരമായി തേർഡ് എ.സി കോച്ചുകളുടെ എണ്ണം വർധിപ്പിക്കും.

മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, മംഗളൂരു-തിരു. മലബാർ എക്സ്പ്രസ്, മംഗളൂരു-ചെന്നൈ മെയിൽ, മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എന്നീ ട്രെയിനുകളിലാണ് മാറ്റങ്ങൾ വരുത്തുന്നത്. സാധാരക്കാർ ഉൾപ്പെടെ ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്ന ട്രെയിനുകളാണിവ. ഈ ട്രെയിനുകളിൽ ഒരു സ്ലീപ്പർ കോച്ച് ഒഴിവാക്കി തേർഡ് എ.സി കോച്ച് ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ മാസം 18 മുതൽ കോച്ചുകളിൽ മാറ്റമുണ്ടാകും. കൂടുതൽ ട്രെയിനുകളിൽ ഇത് നടപ്പിലാക്കാനാണ് റെയിൽവേയുടെ നീക്കം. റെയിൽവെയ്ക്ക് ഇരട്ടി വരുമാനം ലഭിക്കുന്ന കാര്യമാണ് ഇതെങ്കിലും സംസഥാനത്ത് യാത്രാ പ്രതിസന്ധി രൂക്ഷമാക്കും. റെയിൽവേയുടെ തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ ഉൾപ്പടെയുള്ള യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.