ശിവകുമാര്‍ അറസ്റ്റിലായതില്‍ സങ്കടമുണ്ട്; അദ്ദേഹം എത്രയും പെട്ടെന്ന് പുറത്തു വരാന്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്ന് യെദ്യൂരപ്പ

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ തനിക്ക് സങ്കടമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ശിവകുമാര്‍ എത്രയും വേഗം പുറത്ത് എത്തിയാല്‍ ഞാന്‍ സന്തോഷവാനാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. ശിവകുമാറിനെ ചൊവ്വാഴ്ച രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ജീവിതത്തില്‍ ആരെയും വെറുത്തിട്ടില്ല. ആരെയും ദ്രോഹിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. നിയമം അതിന്റെ വഴി സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. അദ്ദേഹം എല്ലാത്തില്‍ നിന്നും പുറത്തു വരാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

അതേ സമയം കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. വൈദ്യപരിശോധനക്ക് ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തിച്ച ശിവകുമാര്‍ ആശുപത്രിയില്‍ തുടരുകയാണ്. ശിവകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതിഷേധം കണക്കില്‍ എടുത്ത് ശിവകുമാറിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നില്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിപ്പിച്ചു. അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധമാണ് ഇന്നലെ രാത്രി മുതല്‍ ഉയരുന്നത്.

ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് ഇന്നും പ്രതിഷേധം നടത്തും. ശിവകുമാറിന് പിന്തുണയുമായി ജനതാദള്‍ എസും രംഗത്തെത്തി. ഭീഷണിയാകും എന്ന് കരുതുന്നവരെ വേട്ടയാടുകയാണ് ബിജെപിയെന്ന് എച്ച് ഡി കുമാരസ്വാമി കുറ്റപ്പെടുത്തി. വൊക്കലിഗ സമുദായ സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്തും.

ഇന്നലെ രാത്രി തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബംഗളൂരു മൈസൂരു പാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചു. കര്‍ണാടക ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. 2017 ഓഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയില്‍ ഏഴു കോടി കള്ളപ്പണം എന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.