അശ്ലീല പരാമര്‍ശം; അസംഖാന്‍ മാപ്പുപറഞ്ഞാലും പൊറുക്കാനാവില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ രമാദേവി

അശ്ലീല പരാമര്‍ശം നടത്തിയ അസംഖാന്‍ മാപ്പുപറഞ്ഞാലും പൊറുക്കാനാവില്ലെന്നും അസംഖാന്‍ ചെയറിനെ അപമാനിച്ചെന്നും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ രമാദേവി.

അസംഖാന്റെ പരാമര്‍ശം സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും രമാദേവി പറഞ്ഞു. അസംഖാന്‍ അശ്ലീല പരാമര്‍ശം നടത്തിയ സമയത്ത് താനായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്. എല്ലാ അംഗങ്ങളെയും താന്‍ ഒരു പോലെയാണ് കാണുന്നത്. അദ്ദേഹത്തോട് എംപിമാരെ നോക്കി സംസാരിക്കാതെ ചെയറിനെ നോക്കി സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒരിക്കലും ആവര്‍ത്തിക്കാനാവാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞതെന്നും രമാദേവി വ്യക്തമാക്കി.

നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോഴാണ് എനിക്ക് സംസാരിക്കാന്‍ തോന്നുന്നതെന്നായിരുന്നായിരുന്നു അസംഖാന്‍ പറഞ്ഞത്. മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെ ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെ അസംഖാന്‍ നടത്തിയ പരാമര്‍ശം. ഇതോടെ ലോക്‌സഭയില്‍ വലിയ ബഹളത്തിന് വഴിവെച്ചു.

തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള വിഷയത്തില്‍ ഇടപ്പെടുകയും അസംഖാനോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെതിരുന്നു. രമാദേവിയെ താന്‍ സഹോദരിയെ പോലെയാണ് കാണുന്നതെന്നായിരുന്നു അസംഖാന്റെ മറുപടി.