മോദിയുടെ ജിഡിപിയെന്നാല്‍ ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്‌സ് ; വിമര്‍ശനവുമായി രാഹുലിന്റെ ട്വീറ്റ്

ഗബ്ബര്‍ സിങ് ടാക്‌സ്, ഫെയ്ക് ഇന്‍ ഇന്ത്യ എന്നീ പ്രയോഗങ്ങള്‍ക്ക് ശേഷം കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കാന്‍ പുതിയ പദവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് അഥവാ ജി.ഡി.പിയെ പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ “ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്സ്” (വിഭജന രാഷ്ട്രീയം) എന്നാണ് രാഹുല്‍ നിര്‍വചിക്കുന്നത്. വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുലിന്റെ പരിഹാസം.

അരുണ്‍ ജെയ്റ്റ്ലിയുടെയും ബുദ്ധിയും മോഡിയുടെ വിഭജന രാഷ്ട്രീയവും ചേര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഇതാണ് എന്നു പറഞ്ഞ് വളര്‍ച്ചാ നിരക്കിലുണ്ടായ കുറവ് ഉയര്‍ത്തിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം.

രാഹുലിന്റെ പോസ്റ്റ് ഇങ്ങനെ ;

“ധനമന്ത്രി ജെയ്റ്റ്ലിയുടെ ജീനിയസും മിസ്റ്റര്‍ മോഡിയുടെ ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്സും ഇന്ത്യയ്ക്കു നല്‍കിയത്:

പുതിയ നിക്ഷേപം: 13 വര്‍ഷം
ബാങ്ക് ക്രഡിറ്റ് വളര്‍ച്ച: 63 വര്‍ഷം
തൊഴിലവസരം: 8 വര്‍ഷം
കാര്‍ഷിക വളര്‍ച്ച: 1.7%
ധനകമ്മി: 8 വര്‍ഷം
നിന്നുപോയ പദ്ധതികള്‍

രാജ്യത്തിന്റെ 2017-18 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുമെന്ന സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ജി.ഡി.പി കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 6.5 ശതമാനത്തിലേക്ക് എത്താന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന്റെയും ചരക്ക് സേവന നികുതിയുടെയും ഫലമായാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.