'പരിണിതഫലമെന്തെന്ന് കാത്തിരുന്നു കാണൂ'; യെദ്യൂരപ്പയുടെ മകനെ കര്‍ണാടക ബിജെപി അധ്യക്ഷനാക്കിയതിനെ പരിഹസിച്ച് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ മുന്‍മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകനെ ബിജെപി അധ്യക്ഷനായി നിയമിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ്. വിജയേന്ദ്ര യെഡിയൂരപ്പ എംഎല്‍എയെ ബിജെപി അധ്യക്ഷനാക്കിയതിന്റെ പരിണിത ഫലം കാത്തിരുന്ന് കാണൂവെന്ന് കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ഷെട്ടര്‍ പറഞ്ഞു.

ഒടുവില്‍ കര്‍ണാടകയില്‍ ബിജെപി ഒരു അധ്യക്ഷനെ കണ്ടെത്തിയിരിക്കുന്നു. എപ്പോഴാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ നിയമിക്കുകയെന്ന് കഴിഞ്ഞ ആറു മാസമായി പാര്‍ട്ടിക്കാരടക്കം എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബിജെപിയുടെ തീരുമാനത്തിന്റെ പരിണിതഫലമെന്താണെന്നു കാത്തിരുന്നു കാണൂവെന്നാണ് ഷെട്ടര്‍ പറഞ്ഞത്.

കര്‍ണാടകയില്‍ ബിജെപിയുടെ പത്താമത്തെ അധ്യക്ഷനാണ് വിജയേന്ദ്ര യെഡിയൂരപ്പ. 2019ല്‍ നിയമിതനായ സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലില്‍ നിന്നാണ് അദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്.

നിലവില്‍ ശിവമോഗ്ഗയിലെ ശികാരിപുരയില്‍ നിന്നുള്ള എംഎല്‍എയാണ് വിജയേന്ദ്ര.
നിലവിലെ ബിജെപി കര്‍ണാടക വൈസ് പ്രസിഡന്റ് വിജയേന്ദ്രയെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വിജയേന്ദ്രക്കൊപ്പം സി.ടി രവി, സുനില്‍ കുമാര്‍, ബാസഗൗഡ പാട്ടീല്‍ എന്നിവരും സംസ്ഥാന അധ്യക്ഷനാവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇവരെയെല്ലാം വെട്ടിയാണ് യെദ്യൂരപ്പയുടെ മകന്‍ ബിജെപിയുടെ അധ്യക്ഷനാകുന്നത്.

നളീന്‍ കുമാര്‍ കട്ടീ അധ്യക്ഷനായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നിര്‍ണായക തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് ബിഎസ് യെദ്യൂരപ്പ.യായിരുന്നു. യെദ്യൂരപ്പയെ മാറ്റി നിര്‍ത്തിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി നേരിട്ടത്. തുടര്‍ന്ന് വലിയ പരാജയമാണ് പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടി വന്നത്. ഇതോടെ ബിഎസ് യെദ്യൂരപ്പ കൂടുതല്‍ കരുത്തനാവുകയായിരുന്നു. നിലവില്‍ പാര്‍ട്ടിക്ക് പ്രതിപക്ഷനേതാവ് പോലും കര്‍ണാടകയില്‍ ഇല്ല.

ഇതോടെയാണ് പാര്‍ട്ടിയുടെ ചുമതലകള്‍ ഏറ്റെടുത്ത് ബിഎസ് യെദ്യൂരപ്പ ഭരണപക്ഷത്തിനെതിരെ രംഗത്ത് വന്നത്. യെദ്യൂരപ്പ വീണ്ടും രംഗത്ത് എത്തിയതോടെ അദേഹത്തെ അനുകൂലിക്കുന്നവരും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്.