സനാതനധര്‍മ്മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിന് അനുകൂല വിധി; മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി

സനാതനധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് അനുകൂല വിധി പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. ഉദയനിധി സ്റ്റാലിന് മന്ത്രിയായി തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ടി മനോഹര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനിത സുമന്ത് വിധി പറഞ്ഞത്.

അതേസമയം മദ്രാസ് ഹൈക്കോടതി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സമൂഹത്തില്‍ ഭിന്നതയ്ക്ക് കാരണമാകുന്ന വിവാദ പരാമര്‍ശം നടത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. പരാമര്‍ശം ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഉദയനിധിയെ അയോഗ്യനാക്കാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചു. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം വിദ്വേഷ പ്രചരണത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അതേസമയം ജാതി വ്യവസ്ഥയ്‌ക്കെതിരെയാണ് സംസാരിച്ചതെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ വാദിച്ചത്.