വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം' ന്യായാധിപന്റേത് നിലവാരം കുറഞ്ഞ പരാമര്‍ശമെന്ന് വി.മുരളീധരന്‍

എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ന്യായാധിപന്റെ വിവാദ പരാമര്‍ശം നിലവാരം കുറഞ്ഞതെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. ന്യായാധിപന്റെ അടുത്ത് നിന്ന് ഇത്തരം പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു.കോഴിക്കോട് സെഷന്‍സ് കോടതി നിരീക്ഷണങ്ങള്‍ക്കെതിരെയാണ് വനിതാ കമ്മീഷന്‍ രം?ഗത്തെത്തിയത്. ഉത്തരവ് ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം കോടതി പരിഗണിച്ചില്ലെന്ന് അധ്യക്ഷ രേഖ ശര്‍മ ട്വീറ്റില്‍ വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തല്‍ നിര്‍ഭാഗ്യകരമെന്നും വനിതാ കമ്മീഷന്‍ തുറന്നടിച്ചു.

പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണ് ധരിച്ചതെന്ന് പ്രതിഭാഗം സമര്‍പ്പിച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ പ്രഥമദൃഷ്ട്യാ 354 എ വകുപ്പായ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവ്.

74കാരനായ പ്രതിക്ക് പരാതിക്കാരിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനാകുമെന്ന് വിശ്വസിക്കില്ലെന്നും വിധിയില്‍ പരാമര്‍ശമുണ്ട്.