ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ; ടണലിൽ വിള്ളൽ, ഡ്രില്ലിങ് നിർത്തുന്നു

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പ്രതിസന്ധിയിൽ. തൊഴിലാളികൾക്ക് ചെറിയ പാതയുണ്ടാക്കാനുള്ള ശ്രമം പാതിവഴിയിൽ മുടങ്ങി.ടണലിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെ ഇപ്പോള്‍ നടക്കുന്ന രക്ഷാദൗത്യവും പ്രതിസന്ധിയിലായി. ഡ്രില്ലിങിനിടെയാണ് ടണലിനുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടത്. ഇതോടെ ഡ്രില്ലിംഗ് നിർത്തുവാനാണ് നീക്കം.

പകരമായി ടണലിന് മുകളില്‍നിന്ന് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്ന സ്ഥലത്തേക്ക് പാതയൊരുക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ്. തുരങ്കത്തിൻറെ മുകളിൽ നിന്ന് താഴേക്ക് കുഴിക്കാനാണ് നീക്കം. അതേ സമയം തൊഴിലാളികളെ പുറത്തെത്തിക്കാൻ സർക്കാരും കമ്പനിയും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് കുടുംബാംഗങ്ങൾ വിമർശിച്ചു.

തൊഴിലാളികൾക്ക് ട്യൂബുകൾ വഴി ഓക്സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നുണ്ട്. ബുധനാഴ്ച ഇവരെ രക്ഷപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിനിടെ തൊഴിലാളികളിൽ ഒരാളായ ഗബ്ബർ സിങ് നേഗി മകനുമായി സംസാരിച്ചുിരുന്നു.

തുരങ്കത്തിനു സമീപം ആറു കിടക്കകളുള്ള താത്കാലിക ആശുപത്രിയും പത്ത് ആംബുലൻസുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉത്തരകാശി ചീഫ് മെഡിക്കൽ ഓഫീസർ ആർസിഎസ് പൻവാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി ഫോണിൽ ബന്ധപ്പെട്ടു.

ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.