വീട്ടിൽ നിന്ന് ദുർഗന്ധം; വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ്, ഞെട്ടിച്ചത് അഴുകിയ മൃതദേഹത്തിന് കൂട്ടിരുന്ന വീട്ടുകാർ

ഹൈദരാബാദിൽ യുവതിയുടെ അഴുകിയ മൃതദേഹത്തിന് കൂട്ടിരുന്ന് വീട്ടുകാർ. തെലങ്കാനയിലെ മെഡ്ചാൽ ജില്ലയിലെ ജീഡിമെറ്റ്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരാഴ്ചയാണ് യുവതിയുടെ മൃതദേഹത്തിനൊപ്പം അമ്മയും സഹോദരനും വീടിനകത്ത് തന്നെ കഴിഞ്ഞത്. വീട്ടിനകത്ത് നിന്ന ദുർഗന്ധം പുറത്ത് വന്നതോടെ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തിയെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടി നിലയിൽ ആയിരുന്നു. ഏറെ നേരം വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. ഒടുവിൽവാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴാണ് 45 വയസുകാരിയെ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ പ്രധാന ഹാളിലെ കട്ടിലിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം.

എന്നാൽ പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചത് മറ്റൊരുകാര്യമായിരുന്നു.യുവതിയുടെ അമ്മയും സഹോദരനും ഇതേ വീട്ടിലാണ് താമസിച്ചിരുന്നത് എന്നതാണ് അത്. തങ്ങൾ മരണത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇവരെ പുറത്ത് കണ്ടില്ലെന്നും വീട്ടിനകത്ത് ഉണ്ടായിരുന്നതായി കരുതുന്നുവെന്നും സമീപവാസികൾ പൊലീസിനോട് പറഞ്ഞു.

മൃതദേഹത്തിന് ആറ് ദിവസത്തോളം പഴക്കമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ത്രീ മരിച്ചതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും കേസിൽ വിശദമായ അന്വേഷണം നടക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അതേ സമയം നാട്ടുകാരുടെ മൊഴി കണക്കിലെടുത്ത് പൊലീസ് യുവതിയുടെ അമ്മയേയും സഹോദരനേയും ചോദ്യം ചെയ്തിരുന്നു.ഇരുവർക്കും മാനസികപ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിനശേഷം മാത്രമേ പുറത്തുവിടാൻ സാധിക്കൂ.