ഉദ്ധവ് താക്കറെ രാജിവെയ്ക്കില്ല; വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

വിമതനീക്കം മൂലം രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കില്ല. വിശ്വാസവോട്ടെടുപ്പ് നേരിടാനാണ് മഹാവികാസ് അഘാഡി സഖ്യത്തിന്റെ തീരുമാനം. ബിജെപി പിന്തുണയുള്ള വിമതര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ തീരുമാനം. ശിവസേനയിലെ വിമതനീക്കത്തിനു കാരണം ബിജെപിയെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. വിമതനീക്കത്തിനെതിരെ നിയമപോരാട്ടം തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

മഹാരാഷ്ട്രയിലെ വിമത നീക്കത്തിന് ബിജെപിക്ക് പങ്കില്ലെന്ന് ഏക്നാഥ് ഷിന്‍ഡെ പ്രതികരിച്ചിരുന്നു. ഏഴ് സ്വതന്ത്രരുള്‍പ്പെടെ അമ്പതോളം എംഎല്‍എമാര്‍ തനിക്കൊപ്പമാണ്. അയോഗ്യരാക്കാനുള്ള നീക്കം നടക്കില്ല. എംഎല്‍എമാരെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഉദ്ധവിനെ ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൂടുതല്‍ എം.എല്‍.എമാര്‍ ഇന്ന് ഗുവാഹത്തിയിലെ ക്യാമ്പിലേക്ക് എത്തിച്ചേരുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഏകനാഥ് ഷിന്‍ഡെയെ ശിവസേനനിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന് കാണിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് 37 എംഎല്‍എമാര്‍ കത്ത് നല്‍കി. 37 ശിവസേന എംഎല്‍എമാര്‍ ഒപ്പിട്ട കത്താണ് അയച്ചത്. നിലവില്‍ 42ലധികം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം.

അതേസമയം വിമത എംഎല്‍എമാര്‍ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലില്‍ തുടരുകയാണ്. എന്നാല്‍ സംസ്ഥാനത്ത് മുന്നണിക്കുള്ള ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. എന്‍സിപി പിന്നോട്ട് പോകില്ല, സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് തുടരും. ഇത് ശിവസേനയുടെ ആഭ്യന്തര കാര്യമാണ്. ഉദ്ധവ് താക്കറെയാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.

ശിവസേനയുടെ 37ഉം ഏഴ് സ്വതന്ത്ര എംഎല്‍എമാരുടെയും ഫോട്ടോകള്‍ കഴിഞ്ഞ ദിവസം് ഷിന്‍ഡെ ക്യാമ്പ് പുറത്തുവിട്ടിരുന്നു. ഇന്നലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ന്ന നേതൃയോഗത്തില്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 13 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഭൂരിഭാഗം എം പിമാരും വിമത നേതാവ് ഏകനാഥ് ഷിന്‍ഡെക്കൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.