സിദീഖ് കാപ്പനും ആർ.എസ്.എസുകാരൻ അർണബ് ഗോസ്വാമിക്കും രണ്ട് നീതി: എളമരം കരീം

യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനും റിപ്പബ്ലിക്ക് ടിവി ചീഫ് എക്സിക്യൂട്ടീവ് അർണബ് ഗോസ്വാമിക്കും രാജ്യത്ത് രണ്ട് നീതിയാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടി എളമരം കരീം എം.പി. കേരള പത്രപ്രവർത്തക യൂണിയൻ സിദ്ദീഖ് കാപ്പനു വേണ്ടി സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുകയും. ഹർജി പരിഗണിച്ച സുപ്രീംകോടതി അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാതെ ഹർജിക്കാരോട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയാണുണ്ടായത് എന്ന് എളമരം കരീം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അതേസമയം റിപ്പബ്ലിക്കൻ ടിവി ചീഫ് എക്സിക്യൂട്ടീവ് അർണബ് ഗോസ്വാമിക്കെതിരെ ടിആർപി കൃതിമം നടത്തിയതിനെതിരെ മഹാരാഷ്ട്ര പൊലീസ് ഒരു കേസെടുത്തു. അദ്ദേഹത്തെ മുംബൈ കോടതി റിമാന്‍ഡ് ചെയ്തു. ഒട്ടും താമസിയാതെ ഗോസ്വാമിയുടെ ജാമ്യഹർജി സുപ്രീംകോടതിയിലെത്തി. സുപ്രീംകോടതി അർണബ് ഗോസ്വാമിക്ക് ഉടൻ ജാമ്യം അനുവദിച്ചു എന്നും രണ്ട് മാധ്യമ പ്രവർത്തകർക്ക് രണ്ട് നീതി ആണെന്നും എളമരം കരീം അഭിപ്രായപെട്ടു.

എളമരം കരീമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

രണ്ട് മാധ്യമ പ്രവർത്തകർക്ക് രണ്ട് നീതി

കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് സിദീഖ് കാപ്പനെ യുപിയിലെ ഹത്രാസിൽ വെച്ച് യുപി പോലീസ് അറസ്റ്റ് ചെയ്തു. ഹത്രാസിൽ ഒരു ദളിത് യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും മൃഗീയമായി കൊലചെയ്യപ്പെടുകയും ചെയ്ത സംഭവം അന്വേഷിക്കാൻ ഹത്രാസിൽ എത്തിയതായിരുന്നു സിദ്ദീഖ് കാപ്പൻ ഉൾപെടെയുള്ള മാധ്യമ പ്രവർത്തകർ. സിദ്ദീഖ് കാപ്പനും സുഹൃത്തുക്കളും ഹത്രാസിൽ എത്തിയത് ഭീകര പ്രവർത്തനം സംഘടിപ്പിക്കാനാണെന്നാരോപിച്ചാണ് യുഎപിഎ നിയമപ്രകാരം കേസെടുത്ത് യുപി പോലീസ് ജയിലിലടച്ചത്.

സിദ്ദീഖ് കാപ്പൻ ഏത് ജയിലിലാണ് എന്ന് പോലും വ്യക്തമാവാത്ത സാഹചര്യത്തിൽ, കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. പ്രസ്തുത ഹർജി പരിഗണിച്ച സുപ്രീം കോടതി അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാതെ ഹർജിക്കാരോട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയാണുണ്ടായത് !

ഒരു പത്രപ്രവർത്തകൻ നേരിടേണ്ടി വന്ന കടുത്ത പീഡനത്തെ സുപ്രീം കോടതി ഇപ്രകാരം സമീപിച്ചത് ഏവരെയും ഞെട്ടിപ്പിച്ചു.

ഇനി രണ്ടാമത്തെ അനുഭവം. ഇത് ആദ്യത്തേതിൽ  നിന്നും തികച്ചും വ്യത്യസ്തമാണ്. റിപ്പബ്ലിക്കൻ ടിവി ചീഫ് എക്സിക്യൂട്ടീവ് അർണാബ് ഗോസ്വാമിക്കെതിരെ ടിആർപി കൃതിമം നടത്തിയതിനെതിരെ മഹാരാഷ്ട്ര പോലീസ് ഒരു കേസെടുത്തു. അദ്ദേഹത്തെ മുംബൈ കോടതി റിമാണ്ട് ചെയ്തു. ഒട്ടും താമസിയാതെ ഗോസ്വാമിയുടെ ജാമ്യഹർജി സുപ്രീം കോടതിയിലെത്തി. സുപ്രീം കോടതി അർണാബ് ഗോസ്വാമിക്ക് ഉടൻ ജാമ്യം അനുവദിച്ചു.

Read more

രണ്ട് മാധ്യമ പ്രവർത്തകർക്ക് രണ്ട് നീതി. ഒരാൾ ഒരു സാധാരണ പത്രപ്രവർത്തകൻ.  രണ്ടാമത്തെ ആൾ വാ തുറന്നാൽ വർഗീയ തീ തുപ്പുന്ന ഒരു ആർഎസ്എസ്സുകാരൻ. ഇന്ത്യൻ പൗരന്മാർ നേരിടുന്ന ഈ അവസ്ഥ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെന്ന് കരുതുന്നു.