വില്ലനായി ഡിഎന്‍എ ഫലം,വളര്‍ത്തിയ കുഞ്ഞിനെ കൈവിട്ട് സ്വന്തം കുഞ്ഞിനെ വേണ്ടെന്ന് മാതാപിതാക്കള്‍

മൂന്നു വര്‍ഷത്തോളം കണ്ണിലെ കൃഷ്ണമണിയെപ്പോലെ ആറ്റുനോറ്റു വളര്‍ത്തിയ കുഞ്ഞ് തങ്ങളുടേതായിരുന്നില്ലെന്ന് തിരിച്ചറിയുമ്‌പോള്‍ ഏത് മാതാപിതാക്കളും തളര്‍ന്നു പോകും. അതോടൊപ്പം തങ്ങളുടെ യഥാര്‍ത്ഥ കുഞ്ഞ് മറ്റൊരു കുടുംബത്തില്‍ വളരുന്നു എന്നു കൂടി അറിഞ്ഞാലോ? ഇങ്ങനെയൊരു പ്രശ്‌നത്തെ വളരെ ഹൃദയവിശാലതയോടുകൂടി പരിഹരിച്ചിരിയ്ക്കുകയാണ് അസ്സമിലെ രണ്ടു കുടുംബങ്ങള്‍.

അസ്സമിലെ ദരംഗ് ജില്ലയിലാണ് സംഭവം. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വച്ച് ബോഡോ കുടുംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച ശിശുക്കള്‍ മാറിപോവുകയയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇരുകുടുംബങ്ങളും ഇത് മനസിലാക്കുന്നത്. 48 കാരനായ മുസ്ലിം അധ്യാപകന്റെ ഭാര്യക്കാണ് പിന്നീട് കുഞ്ഞ് മാറിപോയതായി സംശയമുടലെടുത്തത്. തങ്ങളുടെ കുടുംബത്തിലെ ആരുമായും കുഞ്ഞിന് മുഖസാദൃശ്യമില്ലെന്നുള്ളതായിരുന്നു സംശയത്തിന് കാരണം. സംശയത്തിന്‍റ കഥയുമായി ആശുപത്രിയിലെത്തിയെങ്കിലും അവര്‍ ആവലാതി പരിഗണിച്ചില്ല.പിന്നീട് ഏറെ നാളത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഡി എന്‍ എ ടെസ്റ്റിന് കുട്ടികളെ വിധേയമാക്കുന്നത്.

ഇതോടെ ഇരുകുടുംബങ്ങളും ഞെട്ടി.കോടതി വഴി പ്രശ്നം പരിഹരിക്കാമെന്ന് തീരുമാനിച്ചു. രണ്ടുവര്‍ഷം പരിപാലിച്ച് പൊന്നോമനകളെ മനസില്ലാ മനസോടെയെങ്കിലും കൈമാറാനായുള്ള സംയുക്ത ഹര്‍ജി ഇരു കുടുംബങ്ങളും കോടതിയില്‍ നല്‍കി. തുടര്‍ന്നാണ് കുട്ടികളെ കൈമാറ്റം ചെയ്യാനുള്ള തീയ്യതിയായി ജനുവരി 4 തീരുമാനിച്ചത്. എന്നാല്‍ രണ്ടു വയസ്സിലധികം പ്രായമുള്ള കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള വൈകാരിക ബന്ധം പെട്ടന്ന് തച്ചുടക്കാനാവില്ലെന്ന്് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് സ്നേഹത്തെ കണ്ടില്ലെന്നു വച്ച് രക്തബന്ധത്തിനു പിന്നാലെ പോവേണ്ടെന്ന തീരുമാനത്തില്‍ ഇരു കുടുംബങ്ങളും എത്തിച്ചേര്‍ന്നത്.

ഈ മാസം 24ന് മറ്റൊരു സംയുക്ത ഹര്‍ജിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരു കുടുംബങ്ങളും. “സ്നേഹിച്ചു വളര്‍ത്തിയ അച്ഛനമ്മമാര്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ കുട്ടികളെ തങ്ങളോടൊപ്പം കഴിയാന്‍ കോടതി അനുവദിയ്ക്കണം” ഇതാണ് ഇപ്പോള്‍ അവരുടെ ആവശ്യം.