ബോറടി മാറ്റാൻ സുഹൃത്തിനെ ട്രോളി ബാഗിൽ വീട്ടിലെത്തിക്കാൻ ശ്രമം; യുവാവ് പിടിയിൽ

ലോക്ക്ഡൗണിനെത്തുടർന്ന് ബോറടിച്ച പതിനേഴുകാരൻ സുഹൃത്തിനെ വീട്ടിലെത്തിക്കാൻ ശ്രമം. മംഗളൂരു നഗരമധ്യത്തിൽ ബൽമട്ട ആര്യസമാജം റോഡിലെ അപ്പാർട്ട്‌മെന്റിലാണ് ആത്മസുഹൃത്തിനെ ട്രോളിബാഗിലാക്കി വീട്ടിലെത്തിക്കാൻ ശ്രമം നടന്നത്. വാച്ച്മാൻ പിടിച്ചതോടെ പദ്ധതി പൊളിയുകയും ഒടുവിൽ യുവാക്കൾ പോലീസ് പിടിയിലാവുകയും ചെയ്തു.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, വീട്ടുസാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് ഒരാളെയല്ലാതെ ഫ്ലാറ്റിലെ സെക്യൂരിറ്റി പുറത്തേക്കു വിടില്ല. ആ ഉത്തരവാദിത്തം അച്ഛൻ മകനു കൈമാറിയില്ല. കൂട്ടുകാരെ ആരെയെങ്കിലും വീട്ടിലേക്കു വരുത്താമെന്നു വച്ചാലോ, പുറമേ നിന്ന് ആർക്കും പ്രവേശനവുമില്ല.

ഒറ്റയ്ക്കിരുന്നു മടുത്ത പയ്യൻ ഒടുവിൽ കൂട്ടുകാരനെ കൂട്ടിക്കൊണ്ടു വരാൻ തന്നെ തീരുമാനിച്ചു. പാണ്ഡേശ്വരത്തുള്ള സമപ്രായക്കാരനായ ചങ്ങാതിയെ വിളിച്ചു വരുത്തി. വീട്ടിലെ വലിയ ട്രോളി ബാഗിൽ കക്ഷിയെ പായ്ക്ക് ചെയ്തു.

സെക്യൂരിറ്റിയുടെ മുന്നിലൂടെ ബാഗും വലിച്ച് അകത്തു കയറി ലിഫ്റ്റിന് അരികിലെത്തി. ലിഫ്റ്റും കാത്തു നിൽക്കുമ്പോഴാണു ബാഗ് തനിയെ അനങ്ങുന്നത് അടുത്തുണ്ടായിരുന്ന മറ്റൊരാളുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ സംശയം തോന്നിയ താമസക്കാരും സെക്യൂരിറ്റിയും ചേർന്നു ബാഗ് തുറന്നപ്പോൾ അകത്ത് ഒരു പയ്യൻ ചുരുണ്ടിരിക്കുന്നു.

പൊലീസിനെ വിളിച്ചു വരുത്തി ഇരുവരെയും കൈമാറി. സ്റ്റേഷനിലെത്തിച്ച പൊലീസ് ഇവരെ താക്കീതു ചെയ്തു. ലോക്ഡൗൺ ലംഘിച്ചതിനു കേസ് റജിസ്റ്റർ ചെയ്തു വിട്ടയച്ചു.