ത്രിപുരയില്‍ 37 സീറ്റുകളില്‍ ബി.ജെ.പി മുന്നേറ്റം; കോണ്‍ഗ്രസ്-.സി.പി.എം സഖ്യം തകര്‍ന്നു; കറുത്ത കുതിരയായി തിപ്രമോദ

മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ തകര്‍ത്ത് ത്രിപുരയില്‍ 37 സീറ്റുകളില്‍ ബിജെപി മുന്നേറ്റം തുടരുകയാണ്. കേവല ഭൂരിപക്ഷം കടന്നാണ് ബിജെപിയുടെ ആദ്യ മണിക്കൂറിലെ മുന്നേറ്റം. തിപ്രമോദയാണ് രണ്ടാം സ്ഥാനത്ത്. പത്തു സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. കോണഗ്രസ് ഇടതുപക്ഷ സംഖ്യത്തിന് എട്ടു സീറ്റുകളില്‍ മുന്നേറുന്നു.

നാഗാലാന്‍ഡിലും ബിജെപിയാണ് മുന്നില്‍. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഇഡിഎ സംഖ്യം 17 സീറ്റുകളിലാണ് മുന്നേറ്റം നടത്തുന്നത്. മേഖാലയില്‍ എന്‍പിപി 20 സീറ്റുകളിലും ബിജെപി പത്തു സീറ്റുകളിലുമാണ് മുന്നേറ്റം നടത്തുന്നത്. രാവിലെ 8ന് വോട്ടെണ്ണല്‍ ആരംഭിച്ചത്. അക്രമം ഒഴിവാക്കാന്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു.

ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പറയുന്നത്. അതേസമയം, സിപിഎം-കോണ്‍ഗ്രസ് സഖ്യം 24 സീറ്റ് വരെ നേടിയേക്കാമെന്ന് ടൈംസ് നൗ- ഇടിജി എക്‌സിറ്റ് പോള്‍ പറയുന്നു. വോട്ടെണ്ണലിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് മൂന്നു സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇടത് കോട്ട തകര്‍ത്ത് കഴിഞ്ഞ തവണ ബി.ജെ.പി അധികാരം പിടിച്ചെടുത്ത ത്രിപുര ഫലമാണ് ദേശീയതലത്തില്‍ ഉറ്റുനോക്കുന്നത്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ പരമ്പരാഗത എതിരാളികളായ കോണ്‍ഗ്രസും ഇടതുപക്ഷവും ആദ്യമായി കൈകോര്‍ത്തതും നിര്‍ണായകമാണ്. മൂന്ന് സംസ്ഥാനങ്ങളിലായി 178 സീറ്റുകളിലേക്കാണ് ഫെബ്രുവരി 16, 27 തീയതികളില്‍ വോട്ടെടുപ്പ് നടന്നത്.