തൃണമൂല്‍ നേതാവിന്റെ കൊലപാതകം; എട്ട് പേര്‍ കൊല്ലപ്പെട്ടു, 11 അറസ്റ്റ്

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി പശ്ചിമബംഗാള്‍ ഡിജിപി. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തതായും ബംഗാള്‍ ഡിജിപി മനോജ് മാളവ്യ പറഞ്ഞു. നേരത്തെ സംഘര്‍ഷത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറെയും രാംപൂര്‍ഘട്ട് ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കി. പശ്ചിമബംഗാളിലെ ഭിര്‍ഭൂം ജില്ലയിലാണ് കൊലപാതകം നടന്നത്.

ഇന്നലെ രാത്രി ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് സൂചന. ഒരേ കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ഭാധു ഷേയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ഭാധു ഷെയ്ഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല.