വിമാനത്തിലിരുന്ന് ജോലി ചെ്യതവർ വേറെയുമുണ്ട്; മോദിയുടെ ട്വീറ്റിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

അമേരിക്കയിലേക്കുള്ള വിമാനയാത്രയ്ക്കിടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വൈറലാവുമ്പോൾ വിമർശനങ്ങളും ഉയരുന്നു. നീണ്ട വിമാനയാത്ര നിരവധി ഫയലുകൾ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയായാണ് എന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇതോടെ രാജ്യത്തെ മുൻ പ്രധാനമന്ത്രിമാരും ഇങ്ങനെയായിരുന്നെന്ന് വ്യക്തമാക്കി നിരവധി പേർ രം​ഗത്തെത്തി.

മുൻ പ്രധാനമന്ത്രിമാർ വിമാനയാത്രയ്ക്കിടെ ഫയലുകൾ പരിശോധിക്കുന്ന ഫയർ ചിത്രങ്ങൾ ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി എന്നത് മുഴുവൻ സമയ ജോലിയാണെന്ന് കാട്ടിയാണ് ഇന്ത്യൻ എക്സ്പ്രസ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, നരസിംഹ റാവു, അടൽ ബിഹാരി വാജ്പേയി, മൻമോഹൻ സിംഗ് എന്നിവർ വിമാന യാത്രയ്ക്കിടയിലും തങ്ങളുടെ ജോലിയിൽ മുഴുകുന്ന ചിത്രങ്ങളാണ് ഇന്ത്യൻ എക്സ്പ്രസ് ട്വീറ്റ് ചെയ്തത്.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസിൽ എത്തിയത്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം ക്വാഡ് നേതാക്കളുടെ ആദ്യത്തെ നേരിട്ടുള്ള ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം. പ്രധാനമന്ത്രി യു.എൻ പൊതുസഭയിലും സംസാരിക്കും.

യുഎസ് സന്ദർശനത്തിനായി ബുധനാഴ്ച അമേരിക്കയിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പുലർച്ചെ 3.30ന് (IST) വാഷിംഗ്ടൺ ഡിസിയിലെ ആൻഡ്രൂസ് എയർബേസിൽ ഇറങ്ങി. ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. അമേരിക്കയിലെ ഇന്ത്യാക്കാർ ഇന്ത്യൻ പതാക വീശിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സ്വീകരണത്തിന് ഇന്ത്യൻ പ്രവാസികൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

2014 -ൽ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ 7 -ാമത് യുഎസ് സന്ദർശനമാണിത്, ഈ സന്ദർശനം യുഎസുമായുള്ള ഇന്ത്യയുടെ നയതന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജപ്പാനും ഓസ്ട്രേലിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉള്ള അവസരമാണ് എന്ന് മോദി പറഞ്ഞു. പ്രസിഡന്റ് ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യ- യുഎസ് സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം അവലോകനം ചെയ്യുമെന്നും പരസ്പര താത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.