ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് യുഎസ്- ഇസ്രയേല്‍ ആക്രമണത്തില്‍ ചില നാശനഷ്ടങ്ങള്‍ സംഭവിച്ചതായി യുഎന്‍ ആണവനിരീക്ഷണ ഏജന്‍സിയുടെ സ്ഥിരീകരണം. നതാന്‍സിലെ ഭൂഗര്‍ഭ ആണവസമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ പ്രവേശനഭാഗത്തെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് ഐഎഇഎ (ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി) സ്ഥിരീകരിച്ചിരിക്കുന്നത്. ആണവ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര ആണവ ഏജന്‍സി അറിയിച്ചു.

ആണവവികിരണംപോലെയുള്ള പ്രത്യാഘാതങ്ങള്‍ ഇതുവരെ ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നും ഏജന്‍സി സ്ഥിരീകരിച്ചു. ടെഹ്‌റാന്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഇസ്രായേലും അമേരിക്കയും ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നതായി അറിയപ്പെടുന്ന ഇറാനിലെ മൂന്ന് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളില്‍ ഒന്നാണ് നതാന്‍സ് ഭൂഗര്‍ഭ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ് (FEP).

Read more

അതേസമയം, യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 787 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. ഇറാനിലെ 153 നഗരങ്ങളിലായി 500-ലേറെ കേന്ദ്രങ്ങളിലാണ് ശനിയാഴ്ച മുതല്‍ ആക്രമണമുണ്ടായതെന്നും സൊസൈറ്റി പറഞ്ഞു.