ഉപദേഷ്ടാക്കളില്‍ മൂന്നാമനും മടങ്ങി; മോദിയുടെ ഉപദേഷ്ടാവ് അമര്‍ജീത് സിന്‍ഹ രാജിവെച്ചു

കഴിഞ്ഞ മാസങ്ങളില്‍ പിഎംഒ ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും മറ്റൊരു ഉന്നതന്‍ കൂടി പിന്മാറി. മോദിയുടെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്തു നിന്നാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അമര്‍ജീത് സിന്‍ഹ രാജിവെച്ചൊഴിഞ്ഞത്. 2000ലാണ് സിന്‍ഹ മോദിയുടെ ഉപദേശകനായി എത്തിയത്. രാജിവെച്ചൊഴിയുന്നതോടെ ഒദ്യോഗിക കാലാവധി പൂര്‍ത്തിയാകാതെ മടങ്ങുന്ന മുന്നാമത്തെ ഉന്നത ഉദ്യോഗസ്ഥാനാണ് അമര്‍ജിത് സിന്‍ഹ.

മോദിയുടെ പ്രധാന ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും പി കെ സിന്‍ഹ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പിന്മാറിയത്. 2019 ഓഗസ്റ്റില്‍ മറ്റൊരു ഉദ്യോഗസ്ഥനായ നൃപേന്ദ്ര മിശ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ബിഹാര്‍ കേഡറില്‍ നിന്നുള്ള 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അമര്‍ജിത് സിന്‍ഹ. കഴിഞ്ഞ വര്‍ഷം റൂറല്‍ ഡെവലപ്‌മെന്റ് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്.

എന്നാല്‍ സിന്‍ഹയുടെ രാജി സംബന്ധിച്ച് ഇതുവരെയും ഒൗദ്യോഗിക വിശദീകരണം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. സിന്‍ഹ തന്റെ രാജി നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. രാജിക്ക് പിന്നിലെ കാരണങ്ങളും വ്യക്തമല്ല. സിന്‍ഹയുടെ രാജിയോടെ ബംഗാള്‍ കേഡര്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥാനയ ഭാസ്‌കര്‍ ഖുല്‍ബെ മാത്രമാണ് മോദിയുടെ ഉപദേഷ്ടാവ് സ്ഥാനത്തുള്ളത്. സാമൂഹിക മേഖലയില്‍ പ്രധാനമന്ത്രി കല്യാണ്‍ യോജന, പിഎം ആവാസ് യോജന തുടങ്ങിയ പദ്ധതികളില്‍ സുപ്രധാന പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് സിന്‍ഹ.