പഴയ പോലെ നേതൃത്വം ഗൗനിക്കുന്നില്ല, അണ്ണാമലൈ തമിഴ്‌നാട്ടിലെ ബിജെപി തിരഞ്ഞെടുപ്പ് ചുമതലകള്‍ ഒഴിഞ്ഞു; വ്യക്തിപരമെന്ന് പ്രതികരിച്ച് പിന്മാറ്റം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറി ബിജെപിയുടെ തമിഴ്‌നാട്ടിലെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. ആറ് നിയമസഭ മണ്ഡലങ്ങളിലെ ബിജെപി ഇന്‍ -ചാര്‍ജ് ആയിരുന്നു അണ്ണാമലൈ പാര്‍ട്ടിയ്ക്കുള്ളിലെ അവഗണനയില്‍ മനംനൊന്താണ് തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് പിന്മാറിയതെന്ന് വ്യക്തമാണ്. പാര്‍ട്ടി കേന്ദ്ര നേതൃത്വം അവഗണിക്കുന്നതിലുള്ള പ്രതിഷേധമായാണ് രാജി എന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. അച്ഛന്റെ അനാരോഗ്യം കാരണം ആണ് തീരുമാനം എന്ന് അണ്ണാമലൈ പറയുമ്പോഴും തമിഴ്‌നാട്ടിലെ ബിജെപി നീക്കങ്ങളില്‍ തന്നെ ഒഴിവാക്കിയതിലും അഭിപ്രായം പരിഗണിക്കാത്തതിലുമുള്ള അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നത് പരസ്യമായ രഹസ്യമാണ്. എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യത്തില്‍ അണ്ണാമലൈ അതൃപ്തന്‍ ആയിരുന്നു.

2021 ജൂലൈയിലാണ് അണ്ണാമലൈ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനാകുന്നത്. 2023ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ എന്‍ഡിഎ വിട്ടത്. എഐഎഡിഎംകെയെ തിരികെ കൊണ്ടുവരാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായാണ് അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത്. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തീരുമാനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ബിജെപി അധ്യക്ഷനായി നിലവിലെ നിയമസഭാ കക്ഷി നേതാവു കൂടിയായ നൈനാര്‍ നാഗേന്ദ്രന്‍ എംഎല്‍എയെ പാര്‍ട്ടി തിരഞ്ഞെടുത്തു. അണ്ണാമലൈയെ ദേശീയ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുമെന്നു അമിത് ഷാ അന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രധാന പദവികളിലേക്ക് അണ്ണാമലൈയെ പരിഗണിച്ചില്ല. പിന്നീട് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കി. എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ മുകളില്‍ മുതിര്‍ന്ന നേതാക്കളെ നിയമിച്ചു. ഇതോടെ അണ്ണാമലൈ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലായിരുന്നു.

ഈ സാഹചര്യത്തിലാണ് ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഇന്‍ചാര്‍ജ് ആയിരുന്ന ബിജെപി മുന്‍ തമിഴ്‌നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ തിരഞ്ഞെടുപ്പു ചുമതലകള്‍ ഒഴിഞ്ഞിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പദവി ഒഴിഞ്ഞത്. പാര്‍ട്ടി തന്റെ തീരുമാനം അംഗീകരിച്ചുവെന്നും ആ ആറ് മണ്ഡലങ്ങളുടെയും ചുമതല മറ്റ് നേതാക്കള്‍ക്ക് നല്‍കുമെന്നും അണ്ണാമലൈ പറഞ്ഞിട്ടുണ്ട്.

‘എന്റെ അച്ഛന് സുഖമില്ല. അദ്ദേഹത്തെ പരിചരിക്കേണ്ടത് എന്റെ പ്രാഥമിക കടമയായതിനാല്‍, എനിക്ക് മറ്റു ജോലികള്‍ ചെയ്യാനോ വ്യാപകമായി യാത്ര ചെയ്യാനോ കഴിയില്ല. പാര്‍ട്ടി അംഗീകരിച്ചു. ആ ആറ് മണ്ഡലങ്ങളുടെയും ചുമതല മറ്റ് നേതാക്കള്‍ക്ക് നല്‍കും’- അണ്ണാമലൈ പറഞ്ഞു.

Read more

ചുമതലയില്‍ നിന്ന് ഒഴിയുകയാണെങ്കിലും പാര്‍ട്ടിയെ സേവിക്കുന്നത് തുടരുമെന്ന് അണ്ണാമലൈ വ്യക്തമാക്കി. പ്രചാരണം ഉള്‍പ്പെടെ എന്തു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അണ്ണാമലൈ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രനും മറ്റ് മുതിര്‍ന്ന നേതാക്കളുമായി ഈ തീരുമാനം ചര്‍ച്ച ചെയ്തിരുന്നതായും അണ്ണാമലൈ വ്യക്തമാക്കി.