കൈകളിൽ ത്രിശൂലം പിടിച്ചിരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രം വ്യാജം

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ഒരു ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കിടെ കൈകളിൽ ഒരു ത്രിശൂലം പിടിച്ചിരിക്കുന്നതായി കാണിക്കുന്ന ഫോട്ടോ വ്യാജമായി സൃഷ്ടിച്ചത്. വൈറലായ ഫോട്ടോയിൽ, പ്രിയങ്ക ഗാന്ധി കണ്ണുകൾ അടച്ച് ഒരു ത്രിശൂലം പിടിച്ച് നിലത്ത് ഇരിക്കുന്നത് കാണാം.

ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംസ്ഥാനത്തെ വിവിധ ജില്ലകൾ സന്ദർശിക്കുകയും ആളുകളുമായി സംവദിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഫോട്ടോ പങ്കുവയ്ക്കപ്പെടുന്നത്.

“ഇത് നിരുത്തരവാദത്തിന്റെയും കപടതയുടെയും ഉയർന്ന തലം” എന്ന അടിക്കുറിപ്പോടെയാണ് ഒരാൾ ചിത്രം പങ്കുവച്ചിരിക്കുന്നത്. “പിങ്കി എത്ര വേഗത്തിലാണ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത്, തിരഞ്ഞെടുപ്പ് വരുമ്പോൾ അവർ രാധേ മായാകുമോ?” എന്ന അടിക്കുറിപ്പോടെയും ഇതേ ഫോട്ടോ ട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്.

അതേസമയം വൈറൽ ഫോട്ടോ മോർഫ് ചെയ്തതാണെന്നും യഥാർത്ഥ ഫോട്ടോയിൽ പ്രിയങ്ക ഗാന്ധി വദ്ര തന്റെ കൈകളിൽ ത്രിശൂലം പിടിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ കണ്ടെത്തി. ഗൂഗിൾ ഇമേജുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2019 മാർച്ചിലെ ഒരു വാർത്താ റിപ്പോർട്ടിനോടൊപ്പം ഉള്ളതാണ് യഥാർത്ഥ ഫോട്ടോ എന്നും ഇപ്പോൾ പ്രചരിക്കുന്ന ത്രിശൂലം പിടിച്ച ഫോട്ടോ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തിയതാണെന്നും കണ്ടെത്തി.

2019 മാർച്ച് 19 ലെ ഇന്ത്യ ടിവി റിപ്പോർട്ടിലുള്ള യഥാർത്ഥ ഫോട്ടോയിൽ പ്രിയങ്ക ഗാന്ധി വാദ്രയുടെ കൈയിൽ ത്രിശൂലം ഇല്ല, മാത്രമല്ല പ്രിയങ്കയുടെ കൈകൾ ചിത്രത്തിൽ കാണാനാകില്ല. കൂടാതെ, പ്രിയങ്കയുടെ നെറ്റിയിലെ ചുവന്ന കുറിക്ക് മോർഫ് ചെയ്ത ഫോട്ടോയിൽ ഉള്ളത്ര നീളമില്ല.

വാർത്താ ഏജൻസി പി.ടി.ഐക്കാണ് ഫോട്ടോയുടെ കടപ്പാട് നൽകിയിരിക്കുന്നത്. “മിർസാപൂർ ജില്ലയിലെ വിന്ധ്യവാസിനി ക്ഷേത്രത്തിൽ യുപി-ഈസ്റ്റ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര പ്രാർത്ഥിക്കുന്നു.” എന്നും ഇതിൽ പറഞ്ഞിരിക്കുന്നു.

2019 മാർച്ച് 19 ന് മിർസാപൂരിലെ വിന്ധ്യവാസിനി ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി വാദ്ര സന്ദർശിച്ചതിന്റെ ഫോട്ടോകൾ യുപി കോൺഗ്രസും ട്വീറ്റ് ചെയ്തിരുന്നു. ഈ ഫോട്ടോകളിലും, പ്രിയങ്കയുടെ കൈകളിൽ ത്രിശൂലമില്ല, വ്യാജ വൈറൽ ചിത്രത്തിൽ കാണുന്നതു പോലെ അവർ വളകളും ധരിച്ചിട്ടില്ല.